കട്ടപ്പനയിലെ അഗ്‌നിരക്ഷാ നിലയം പരിമിതികള്‍ക്ക് നടുവില്‍; രക്ഷയില്ലാതെ ജീവനക്കാർ

ഇടുക്കി കട്ടപ്പനയിലെ  അഗ്‌നിരക്ഷാ നിലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാൻ നടപടിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ 40 ജീവനക്കാരാണ് പരിമിതികള്‍ക്ക് നടുവില്‍ കഴിയുന്നത്. കട്ടപ്പന നഗരസഭ നല്‍കിയ സ്ഥലത്ത് കെട്ടിടം പണിയുന്നതിനായി 31 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവധിച്ചിട്ടുണ്ടെങ്കിലും കെട്ടിട നിർമാണം എങ്ങുമെത്തിയില്ല. 

2003 ഒക്ടോബര്‍ മുതലാണ് ഐ.ടി.ഐ ജംങ്ഷനിലെ വാടക കെട്ടിടത്തില്‍ അഗ്‌നിരക്ഷാ നിലയം പ്രവര്‍ത്തനമാരംഭിച്ചത്. 17 വര്‍ഷമായി 46 ജീവനക്കാരുമായിപ്രവര്‍ത്തിക്കുന്ന അഗ്‌നിരക്ഷാ നിലയത്തിന് കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടം വേണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും 

നടപടിയില്ല. വാടക കുടിശികയുള്ളതിനാല്‍ കെട്ടിട ഉടമ സ്ഥലം ഒഴിഞ്ഞു കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്. 2015ല്‍ കട്ടപ്പന നഗരസഭ അമ്പലക്കവലയില്‍ 20 സെന്റ് സ്ഥലം അനുവദിച്ചിരുന്നു. കെട്ടിടം നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 31 ലക്ഷം രൂപയുടെ പദ്ധതിയും തയാറാക്കി. എന്നാല്‍ ഇതുവരെ കെട്ടിടം പണിയുന്നതിന് നടപടിയുണ്ടായില്ല.

സേനയുടെ മൂന്ന് വലിയ  വാഹനങ്ങള്‍ ഉള്‍പ്പെടെ 5 വാഹനങ്ങളും ജീവന്‍ രക്ഷാ ഉപകരണങ്ങളും സൂക്ഷിക്കാന്‍ ഈ  നിലയത്തില്‍ സൗകര്യങ്ങളില്ല. കട്ടപ്പന മിനിസിവില്‍ സ്റ്റേഷന്റെ പാര്‍ക്കിങ് സൗകര്യം നിലയത്തിന്റെ പ്രവര്‍ത്തനത്തിനായി വിട്ടു നല്‍കണമെന്നാണ് ആവശ്യം. മിനി സിവില്‍ സ്റ്റേഷനന്റെ പാര്‍ക്കിങ് സൗകര്യം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് അഗ്‌നിരക്ഷാ സേന ജീവനക്കാര്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യ്ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. ജില്ലാകളക്ടറുടെ അനുമതി ലഭിച്ചാലെ മിനി സിവില്‍ സ്റ്റേഷന്റെ പാര്‍ക്കിങ് സൗകര്യം അഗ്‌നിരക്ഷാസേനക്ക് ഉപയോഗപ്പെടുത്താനാകൂ. ഇതിനുള്ള ശ്രമങ്ങള്‍ 

നടത്തിയിട്ടുണ്ടെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു.