കുരങ്ങ്കൂട്ടത്തിന്റെ ആക്രമണം; പൊറുതിമുട്ടി കർഷകർ

 കുരങ്ങ്കൂട്ടത്തിന്റെ  ആക്രമണത്തിൽ പൊറുതിമുട്ടി  ഇടുക്കിയിലെ കർഷകർ. ആറ് മാസത്തിനിടെ ഹൈറേഞ്ച്  മേഖലയിൽ ഏക്കറുകണക്കിന് കൃഷിയാണ് കുരങ്ങുകൾ നശിപ്പിച്ചത്. കൃഷി നാശത്തിൽ അർഹമായ നഷ്ട പരിഹാരം ലഭിക്കുന്നില്ലന്നാണ് കർഷകരുടെ  ആക്ഷേപം. 

ഹൈറേഞ്ചിലെ കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തൻപാറ, ചിന്നക്കനാൽ, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളിലാണ് കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മേഖലയിലെ  ഏലം കൃഷിയാണ്  വാനര സംഘം വ്യാപകമായ് നശിപ്പിക്കുന്നത്. പ്രളയ ശേഷം കൃഷി പച്ചപിടിച്ച് വരുമ്പോഴാണ്   കുരങ്ങുകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത്. ഏലത്തിന്റെ തണ്ടുകൾ കടിച്ച് പൊട്ടിച്ച് ഉള്ളിലെ നാമ്പുകൾ തിന്നുന്നതിനൊപ്പം,  കുരുന്ന് ഏലക്കായും പൂവും ഇവർ അകത്താകും. 

 നൂറു കണക്കിന് കുരങ്ങുകൾ അടങ്ങുന്ന പതിനഞ്ചോളം സംഘങ്ങളാണ് വിവിധ മേഖലകളിൽ കൃഷി നാശം ഉണ്ടാക്കിയത്. എലത്തിന് പുറമെ വാഴ, കപ്പ, തെങ്ങ്, കവുങ്ങ്, ജാതി കൃഷികളും വ്യാപകമായാണ് നശിപ്പിക്കുന്നത്.