നല്ലതണ്ണിയില്‍ ഭൂമി കയ്യേറി; പട്ടയത്തിന് അപേക്ഷ സമർപ്പിച്ചു; പിടിയിലായി

ഇടുക്കി വാഗമണ്‍ നല്ലതണ്ണിയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ സര്‍ക്കാര്‍ ഭൂമി റവന്യൂ സംഘം  ഒഴിപ്പിച്ചു.  കയ്യേറി വേലികെട്ടിതിരിച്ചിരുന്ന നാലേക്കര്‍ ഭൂമിയാണ് 

സര്‍ക്കാര്‍ ഏറ്റെടുത്തത്. കയ്യേറ്റക്കാരന്‍ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിടിയിലായത്. 

വാഗണ്‍ നല്ലതണ്ണിയില്‍ വിജയ കുമാര്‍ എന്നയാള്‍   സര്‍ക്കാരിന്റെ നാല് ഏക്കര്‍ ഭൂമികയ്യേറി വേലികെട്ടിത്തിരിച്ചിരുന്നു. ഇതില്‍ ചിലയിടങ്ങളില്‍  ഏലവും കൃഷിചെയ്തു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ ഭൂമിയിലെ  നാല് ഏക്കറാണ് കൈയ്യേറിയത്. കയ്യേറ്റ  ഭൂമിക്ക് പട്ടയത്തിനായി പീരുമേട് 

സ്‌പെഷ്യല്‍ തഹസില്‍ദാറിന് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ്  ഈ ഭൂമി സര്‍ക്കാരിന്റേതാണെന്ന്  വ്യക്തമായത്.  

ഇതേതുടര്‍ന്ന് തഹസില്‍ദാര്‍ പട്ടയഅപേക്ഷ മരവിപ്പിച്ചു. ഇതോടെ വിജയകുമാര്‍ ആര്‍ ഡി ഒ ക്ക് അപ്പീല്‍ നല്‍കി. ആര്‍ഡിഒയുടെ പരിശോധനയിലും ഇത് 

കയ്യേറ്റഭൂമിയാണന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന്  ജില്ലാ കലക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റത്തേപ്പറ്റി  വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കും. വരും ദിവസങ്ങളിലും കൂടുതല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാകുമെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി.