വീടിന് അപേക്ഷിച്ചിട്ട് വർഷങ്ങൾ; നിഷേധിച്ച് അധികൃതർ; ദുരിതക്കയത്തിൽ തോമസും ആലമ്മയും

കോതമംഗംലം കുട്ടമ്പുഴയില്‍ വീട് നിഷേധിക്കപ്പെട്ടൊരു ആദിവാസിക്കുടുംബം. മാമലകണ്ടത്തെ ആദിവാസിക്കോളനിയില്‍ താമസിക്കുന്ന ദമ്പതിമാരാണ് വീടിനപേക്ഷിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ മകളുമായി നരകജീവിതമാണ് ഇരുവര്‍ക്കും.

അടച്ചുറപ്പുള്ള മനോഹരമായൊരു കൊച്ചു വീട്ടില്‍ സന്തോഷത്തോടെ ഇരിക്കുന്ന മകള്‍ അനിത. മേട്നാപ്പാറക്കുടിയിലെ ആലമ്മയും തോമസും കണ്ണടച്ചാല്‍ സ്വപ്നത്തില്‍ തെളിയുന്നത് ഇതാണ്. കണ്ണ് തുറന്നാല്‍ കാണുന്നതാവട്ടെ. പൊളിഞ്ഞുവീഴാറായ ഈ വീടും.

പലതവണ പരാതി പറഞ്ഞു. സര്‍ക്കാര്‍ ഓഫിസുകള്‍ പലതും കയറി ഇറങ്ങി. ചെരുപ്പും മനസും തേഞ്ഞതല്ലാതെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. തളര്‍ന്നു കിടക്കുന്ന മകളെ ആശുപത്രിയലെത്തിക്കാന്‍ പോലും കഷ്ടപ്പെടുകയാണ് രോഗബാധികര്‍ കൂടിയായ മാതാപിതാക്കള്‍. മേടാപ്പാറ ആദിവാസിക്കോളനിയില്‍ വീടിന് അപേക്ഷിച്ചവര്‍ക്കെല്ലാം വീട് ലഭിച്ചപ്പോള്‍ ഇവര്‍ മാത്രം തഴയപ്പെട്ടു. ഇത് ഇരുപത്തി രണ്ടാം വര്‍ഷമാണ് പൊളിഞ്ഞുവീഴാറായ വീട്ടില്‍ ഈ കുടുംബത്തിന്റെ അന്തിയുറക്കം.