പ്രളയം തൂത്തെറിഞ്ഞ അഞ്ചുരുളി അപകടത്തിൽ; പുനർനിർമാണം വേണം

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കി അഞ്ചുരുളി വിനോദസഞ്ചാര മേഖലയിലേക്കുള്ള പാത അപകടാവസ്ഥയിലായി. അഞ്ചുരുളി തുരങ്കമുഖത്തേക്കുള്ള നടപ്പാത ഇടിഞ്ഞുപോയി.  സഞ്ചാരികളുടെ വാഹനങ്ങൾ  പാർക്കുചെയ്യുന്ന പ്രദേശത്താണ്   വലിയ ഉരുൾപൊട്ടൽ ഉണ്ടായത്.

  കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ മഴയിലാണ് ഇടുക്കി കാഞ്ചിയാർ, അഞ്ചുരുളി മേഖലയിൽ ഉരുള്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഈ സമയത്ത് സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപെട്ടത്. മൂന്നടി  ഉയരത്തിൽ റോഡിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കിയെങ്കിലും കല്ലും, മണ്ണുമെല്ലാം ഇരുവശങ്ങളിലും അവശേഷിക്കുകയാണ്. ഉരുപൊട്ടിയൊഴുകി ജലാശയത്തിലേക്കു പതിച്ച ഭാഗത്ത് വലിയ  ഗർത്തം രൂപപ്പെട്ടു.  സഞ്ചാരികൾ നടക്കുന്ന ഭാഗത്താണ് കൂടുതൽ  അപകട ഭീഷണി.

         

നടപ്പാത പൂർണമായി ഇടിഞ്ഞതിനാൽ അഞ്ചുരുളി തുരങ്ക മുഖത്തേയ്ക്കു നിലവിൽ കടന്നു ചെല്ലാൻ കഴിയില്ല. വഴിയുടെ പുനർനിർമാണം  പൂർത്തിയായാൽ തുരങ്ക മുഖത്തേയ്ക്കു ഭീതി കൂടാതെ കടന്നു ചെല്ലാൻ കഴിയും. എന്നാൽ നീരൊഴുക്കു വർധിച്ചതിനാൽ പാറയിൽ കാൽവഴുതിവീണ് അപകടമുണ്ടാകാൻ  സാധ്യത ഏറെയാണ്. മഹാപ്രളയകാലത്തുണ്ടായ  കെടുതികളെ തുടർന്ന് അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രവും അടച്ചിരുന്നു. കാലാവസ്ഥ ശാന്തമായതോടെ  സെപ്റ്റംബർ ആദ്യവാരമാണു പിന്നീടു തുറന്നത്. അസൗകര്യങ്ങളും അപകട സാധ്യതയും മണ്ണിടിച്ചിൽ ഭീതിയുമെല്ലാം മൂലം സഞ്ചാരികളുടെ എണ്ണം ചുരുങ്ങിയിരുന്നെങ്കിലും  വീണ്ടും സജീവമായിരുന്നു.