കൊച്ചിയിലെ വെള്ളക്കെട്ട്; പരിശോധനയ്ക്കിറങ്ങി മേയർ, പരിഹാരം ഉടൻ

കാലവർഷമെത്തിയതോടെ കൊച്ചി നഗരത്തില്‍ അടിയ്ക്കടിയുണ്ടാകുന്ന വെളളക്കെട്ടിന്  ഉടൻ പരിഹാരമുണ്ടാക്കുമെന്ന് കോർപറേഷൻ. അശാസ്ത്രീയമായി ഓവുചാൽ നിര്‍മ്മിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ  നടപടിയെടുക്കുമെന്നും  മേയർ അറിയിച്ചു.

എംജി റോഡിലെ ജോസ് ജംങ്ഷനിലടക്കം അടുത്തയിടെ കനത്തമഴ പെയ്തപ്പോൾ വെളളക്കെട്ടുണ്ടായി.   ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകി പോവാഞ്ഞതാണ് പ്രതിസന്ധിയായത്.  വ്യാപാരികളും ടാക്സിക്കാരും അടക്കം  പ്രതിഷേധവുമായി എത്തിയതോടെയാണ് മേയർ തന്നെ പരിശോധനയ്ക്കിറങ്ങിയത്. പല സ്വകാര്യ സ്ഥാപനങ്ങളുടെയും ഓവുചാലുകളുടെ നിര്‍മാണത്തിലെ അപകാതയാണ് വെള്ളക്കെട്ടിന്  കാരണമെന്ന് മേയറും സംഘവും കണ്ടെത്തി. 

കെ.എസ്.ഇ.ബിയുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും കേബിളുകൾ ഓവുചാലിനടിയിലൂടെ  കടന്ന് പോകുന്നുണ്ട്. ഇതും മാലിന്യം  ഓടകളിൽ തങ്ങി നിൽക്കാൻ കാരണമാകുന്നുണ്ട്. മെട്രോ കടന്നുപോകുന്ന മേഖലകളിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ കെ.എം.ആര്‍എല്ലിന്‍റെയും ഡി.എം.ആര്‍സിയുടെയും  മേൽനോട്ടം ഉണ്ടാകണമെന്നും   മേയര്‍ ആവശ്യപ്പെട്ടു.