കുണ്ടും കുഴിയുമായി എറണാകുളം തേക്കടി പാത; ശോചനീയാവസ്ഥക്കെതിരെ നാട്ടുകാർ

കുണ്ടും കുഴിയുമായി എറണാകുളം തേക്കടി സംസ്ഥാന ഹൈവേ. റോഡിൽ അപകടങ്ങളും പതിവായായിരിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരം തുടങ്ങി.

മുവാറ്റുപുഴ പ്രദേശത്തുകൂടി കടന്ന് പോകുന്ന എറണാകുളം തേക്കടി സംസ്ഥാന ഹൈവേയാണ്  തകർന്ന നിലയിലായത്. മുവാറ്റുപുഴ താലൂക്കിൽ നിന്ന്ആരംഭിക്കുന്ന തോട്ടിങ്ങപ്പീടിക മുതൽ പണ്ടപ്പിള്ളി വരെയുള്ള ഏഴ് കിലോമീറ്ററോളം റോഡാണ് തകർന്നിരിക്കുന്നത്

റോട്ടിലെ മെറ്റൽ ഇളകി മാറി കുണ്ടും കുഴിയു മായി കിടക്കുന്ന റോഡിൽ അപകടങ്ങൾ നിത്യസംഭവമായപ്പോഴാണ്  നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ച് സമരത്തിനിറങ്ങിയത്.

വഴി തടയൽ ഉൾപ്പെടെയുള്ള സമരങ്ങൾ സംഘടിപ്പിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർ തിരിഞ്ഞ് നോക്കുന്നില്ലന്നും സമരം ശക്തമാക്കുമെന്നും സമരസമിതി നേതാവ് ഫാദർ  ജോൺ മുണ്ടക്കൽ പറഞ്ഞു. വാട്ടർ അതോറിറ്റിയും പൊതു മരാമത്ത് വകുപ്പും  തമ്മിൽ നടക്കുന്ന തർക്കവും റോഡ് പണി നീളുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

റോഡിന് ഇരുവശത്തും കുടിവെള്ള പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ അലസമായി ഇട്ടിരിക്കുന്നതിനാൽ മഴ പെയ്താൽ  വെള്ളം ഒലിച്ച പോകാനില്ലാത്ത സാഹചര്യവും നിലവിൽ ഉണ്ട്. വെള്ളക്കെട്ടും, ചെളിയും കാരണം ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. നിരവധി ബസ്സുകളും ചെറുവാഹനങ്ങളും, ഭാരവാഹനങ്ങളും കടന്ന് പോകുന്ന ഇവിടെ പൊടിപടലങ്ങൾ കൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്.