റോഡ് സുരക്ഷയ്ക്ക് മാത്രം ഉദ്യോഗസ്ഥർ; വീട്ടുവീഴ്ച അനുവദിക്കില്ല; ഇടപെട്ട് കോടതി

സംസ്ഥാനത്ത് റോഡ് സുരക്ഷ നടപ്പാക്കുന്നതിൽ ഇടപെടലുമായി ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ റോഡ് സുരക്ഷയ്ക്കായി മാത്രം ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് റോഡ് സുരക്ഷ ചട്ടം നടപ്പിലാക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന ഹർജിയിലാണ് കോടതി ഉത്തരവ്.

സംസ്ഥാനത്ത് റോഡ് സുരക്ഷ ചട്ടം നടപ്പിലാക്കുന്നതിൽ വീഴ്ച സംഭവിക്കുന്നുവെന്ന ഹർജിയിലാണ് കോടതി ഉത്തരവ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും, ചെക്പോസ്റ്റിലെ പരിശോധനയ്ക്കുമായി മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗം ഉദ്യോഗസ്ഥരെ ഉപയോഗിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. എന്നാൽ റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും, മറ്റ് ചുമതലകളിൽ നിന്ന് ഒഴിവാക്കി എൻഫോഴ്സ്മെന്റ് ചുമതലുള്ള ഉദ്യോഗസ്ഥരെ ആ ജോലിയിലേക്ക് തന്നെ തിരികെ മാറ്റണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.  നേരത്തെ കൊവിഡ് സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് മറ്റ് ചുമതലകൾ നൽകിയ സാഹചര്യം മനസ്സിലാക്കുന്നുവെങ്കിലും  റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്. 

റോഡ് സുരക്ഷ ഉറപ്പാക്കുക, അപകടം കുറയ്ക്കുക, പരിക്കുകളും മരണവും ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് 2007ൽ റോഡ് സുരക്ഷ ചട്ടം കൊണ്ടു വന്നത്. അമിതവേഗത്തിന് തടയിടാനും, പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ഉറപ്പാക്കാനും സേഫ് കേരള വിഭാഗത്തിനായിരുന്നു ചുമതല. എന്നാൽ ഇത് നടപ്പിലാക്കാൻ സേഫ് കേരള വിഭാഗത്തിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല.  ഇതോടെ 24മണിക്കൂറും ഡ്യൂട്ടിയിൽ ഉദ്യോഗസ്ഥരുണ്ടാകണമെന്ന വ്യവസ്ഥ കടലാസിൽ മാത്രമൊതുങ്ങി.