പൊന്തൻപുഴയിൽ പട്ടയസമരം; ജനകീയ മാർച്ച് സംഘടിപ്പിച്ചു

പൊന്തന്‍പുഴ വനാതിര്‍ത്തിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്ക് ഓഫിസിലേക്ക് ജനകീയ മാര്‍ച്ച്. പൊന്തന്‍പുഴ വനം സംരക്ഷിക്കണമെന്നും വനാതിര്‍ത്തിയിലുള്ളവര്‍ക്ക് പട്ടയം നല്‍കണമെന്നും ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന സമരം നൂറ്റിമുപ്പത്തിയഞ്ച് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് മാര്‍ച്ച് നടത്തിയത്.

ഏഴായിരം ഏക്കറുള്ള പൊന്തന്‍പുഴ വനഭൂമി സംരക്ഷിക്കമെന്നും വനാതിര്‍ത്തിയിലുള്ള 473 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നുമാവശ്യപ്പെട്ടുള്ള സമരത്തിന്‍റെ അടുത്തഘട്ടമെന്ന നിലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അഞ്ഞൂറോളംപേര്‍ പട്ടയത്തിനുള്ള അപേക്ഷയുമായി താലൂക്ക് ഓഫിസിനുമുന്നില്‍ താളത്തില്‍ മുദ്രാവാക്യംവിളിച്ചു. വനസംരക്ഷണവും ഭൂമിയുടെ അവകാശവും ഒരേസമയം മുന്‍നിര്‍ത്തിയുള്ള സമരം വിജയിക്കുമെന്ന് ഉറപ്പാണെന്ന് ആദിവാസി നേതാവ് എം.ഗീതാനന്ദന്‍ പറഞ്ഞു.

സമരത്തിന്‍റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളും പട്ടയത്തിന് അപേക്ഷ ന‌ല്‍കി രസീത് വാങ്ങി. താലൂക്ക് ഓഫിസിന് മുന്നില്‍ കഞ്ഞിവച്ച് കുടിച്ചും സമരക്കാര്‍ പ്രതിഷേധമറിയിച്ചു.