കോലാഹലമേട്ടില്‍ ഭൂമി വിണ്ടു കീറുന്നു, നാട്ടുകാർ ഭീതിയിൽ

പരിസ്ഥിതി ലോല പ്രദേശമായ വാഗമൺ-കോലാഹലമേട്ടില്‍ ഭീതിവിതച്ച് ഭൂമി വിണ്ടു കീറുന്നു. മുണ്ടക്കയം ഇളംകാട് വല്യന്ത ഭാഗത്ത് മലയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. പ്രളയകാലത്തുണ്ടായ ഉരുൾപ്പൊട്ടലില്‍ പലയിടത്തും ഭൂമി ഇടിഞ്ഞുതാഴ്ന്നു

അത്യന്തം അപകടാവസ്ഥയിൽ നിലനിൽക്കുന്ന ഈ കുന്നിന്‍റെ അടിവാരത്താണ് മുണ്ടക്കയം ഇളംകാട്- വല്യന്ത  കൊടുങ്ങ ഭാഗം.കൃഷി മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടിയേറ്റ കർഷകരാണ് ഈ ഭാഗത്തുള്ളത്. കോലഹലമേട് തങ്ങൾപാറയുടെ അടിവാരം, കൊടുങ്ങമല ഉൾപ്പെടെ നിരവധി മലകളിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.  വാഗമൺ- ഇളംകാട് റോഡുള്‍പ്പെടെ വിണ്ടുകീറി ഏത് നിമിഷവും ഇടിഞ്ഞുപോകാവുന്ന അവസ്ഥയിലാണ്. ചിലയിടങ്ങളിൽ 25 മീറ്ററോളം അടി താഴ്ചയിൽ ഭൂമി വിണ്ടു കീറിയിട്ടുണ്ട്. സമീപ മേഖലയിലെ പാറ ഖനനമാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

രണ്ടാഴ്ച മുമ്പ് കോട്ടയം കളക്ടർ ബി.എസ് തിരുമേനി ഉൾപ്പെടെ ഉരുൾപൊട്ടലുണ്ടായ ഈ മേഖല സന്ദർശിച്ചു. സ്ഥിതി അതീവ ഗുരുതമാണെന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടു ഉചിതമായ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി. തുലാമഴയെത്തിയാല്‍ ഭൂമിയിലേക്ക് വെള്ളം ആഴ്ന്നിറങ്ങി വിണ്ടുകീറിയ ഭാഗം ഇടിഞ്ഞിറങ്ങാന്‍ സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ കൊടുങ്ങ- വല്യന്ത മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവനും സ്വത്തിനും വലിയ നഷ്ടമുണ്ടാകും. കാലതാമസം കൂടാതെ സർക്കാർ നടപടികളാവശ്യമാണെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.