എളംകുളം വില്ലേജ് ഓഫീസ് ജീവനക്കാരെ സിപിഐ പ്രവർത്തകർ തടഞ്ഞുവച്ചു

സിപിഐയുടെ വകുപ്പിലെ കെടുകാര്യസ്ഥതക്കെതിരെ സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ പരസ്യപ്രതിഷേധം. കൊച്ചിയിലെ എളംകുളം വില്ലേജ് ഓഫീസിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചുള്ള പ്രതിഷേധം അരങ്ങേറിയത്. ജോയിന്റ് കൗണ്‍സില്‍ നേതാവ് കൂടിയായ വില്ലേജ് ഓഫീസറെ  സിപിഐക്കാര്‍ ഒരുമണിക്കൂറോളം തടഞ്ഞുവച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റ് കൊടുക്കാത്തതായിരുന്നു പെട്ടെന്നുള്ള പ്രകോപനം. 

വില്ലേജ് ഓഫീസര്‍ സിപിഐ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതാവാണ്. എന്നാല്‍ വകവച്ചുകൊടുക്കില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 

പ്രതിഷേധം കടുത്തതോടെ പൊലീസും സ്ഥലത്തെത്തി. വൈകാതെ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞെങ്കിലും പ്രതിഷേധം അയഞ്ഞില്ല. ഒടുവില്‍ തഹസില്‍ദാര്‍ നേരിട്ടെത്തി, അടിയന്തര നടപടി ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. പാര്‍ട്ടി ഭരിക്കുന്ന വകുപ്പിനെതിരെയുള്ള പരസ്യപ്രതിഷേധം ഇവിടം കൊണ്ടവസാനിക്കില്ല എന്നാണ് സൂചന. റവന്യൂ ഓഫീസുകളില്‍ പലയിടത്തും സമാനസ്ഥിതിയാണെന്ന് സിപിഐ പ്രാദേശിക ഘടകങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.