അരൂർ ഗ്രാമപഞ്ചായത്തിൽ ചേർന്ന പ്രത്യേക ഗ്രാമസഭ അലങ്കോലപ്പെട്ടു

ഭിന്നശേഷിക്കാർക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാൻ അരൂർ ഗ്രാമപഞ്ചായത്തിൽ ചേർന്ന പ്രത്യേക ഗ്രാമസഭ അലങ്കോലപ്പെട്ടു. അഴിമതി ആരോപണത്തെ തുടർന്നാണ് ചർച്ച പൊളിഞ്ഞത്. ചിലർ രാഷ്ട്രീയം കളിച്ചതാണ് യോഗം തടസപ്പെടുത്താൻ കാരണമെന്ന് പഞ്ചായത്ത് ഭരണസമിതി കുറ്റപ്പെടുത്തി.

ബിജെപി അരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിയാണ് പദ്ധതി ആസൂത്രണ യോഗ സ്ഥലത്ത് പ്രതിഷേധം ഉയർത്തിയത്. കഴിഞ്ഞ വർഷത്തെ പദ്ധതി നടത്തിപ്പിൽ വ്യാപക അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. യോഗം ചേരും മുൻപ് തന്നെ ബഹളം തുടങ്ങി. യോഗം അലങ്കോലപ്പെടുത്താൻ ബി.ജെ.പി നേതാക്കൾ  മനപൂർവം ശ്രമിച്ചതായും പൊലീസിൽ പരാതി നൽകിയതായും അരൂർ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

പഞ്ചായത്ത് സെക്രട്ടറി ജോജോസ് ബൈജുവിനെയും മെമ്പർ മാരെയും ബി.ജെ.പി നേതാവ് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. യോഗം അലങ്കോലപെട്ടതിനെ തുടർന്ന് നുറോളം ഭിന്നശേഷിക്കാരാണ് ബുദ്ധിമുട്ടി മടങ്ങിയത്.