ജപ്തിനേരിട്ട രാമനും കുടുംബത്തിനും വീടൊരുങ്ങുന്നു

ഒന്നരലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ജപ്തിനടപടികൾക്ക് ഇരയായ രാമനും കുടുംബത്തിനും അടച്ചുറപ്പുള്ള കിടപ്പാടമൊരുങ്ങുന്നു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ് തൃപ്പൂണിത്തുറ സ്വദേശി രാമന്റെ വീട് അറ്റകുറ്റപണി തീർത്ത് വാസയോഗ്യമാക്കി നൽകുന്നത്. കഴിഞ്ഞ ഒാഗസ്റ്റിൽ സ്വകാര്യ ബാങ്ക്  ജപ്തിചെയ്ത കിടപ്പാടം സർക്കാർ ഇടപെടലിലൂടെയാണ് ഈ കുടംബത്തിന് തിരികെലഭിച്ചത്.

കഴിഞ്ഞ ഒാണക്കാലത്താണ് രാമന്റേയും കുടുംബത്തിന്റേയും ദുരവസ്ഥ പുറംലോകമറിയുന്നത്. അതിന് നിമിത്തമായതാകട്ടെ സ്വകാര്യ ബാങ്കുകാരുടെ മനസാക്ഷിയില്ലാത്ത നടപടിയും. ഒന്നലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നായിരുന്നു പൂണിത്തുറ ജവഹർ റോഡിലെ എഴുപത്തിയഞ്ചുകാരനായ രാമനേയും ഭാര്യ വിലാസിനേയും രണ്ട് പെൺമക്കളേയും കുടിയിറക്കിയത്. മാധ്യമങ്ങളിലൂടെ സംഭവം ചർച്ചയായതോടെ മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടു . 

രണ്ടാഴ്ച മുൻപ് സർക്കാർ സഹായത്തോടെ വീടിന്റെ ആധാരം തിരികെ ലഭിച്ചു. രണ്ട് പെൺമക്കൾ അടങ്ങുന്ന വീടിന്റെ പരിതാപകകരമായ അവസ്ഥ മാറ്റാനാണ് ഇപ്പോൾ സിപിഎം ജില്ലാകമ്മിറ്റി നേരിട്ടിറങ്ങിയത്. സുമനുസുകളും ഇവർക്കൊപ്പം ചേർന്നതോടെ എല്ലാം എളുപ്പത്തിലായി. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് നിർമാണോദ്ഘാടനം നിർവഹിച്ചു. എല്ലാവരുടേയും സഹായത്തിന് മുമ്പിൽ നന്ദിയുമായി രാമനും കുടുംബവും രണ്ട് ലക്ഷംരൂപയാണ് വീടിന്റെ പുനർനിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു മാസത്തിനുള്ളിൽ തന്നെ നിർമാണ പൂർത്തിയാക്കും