സർക്കാർ നിർദേശം കാറ്റിൽ പറത്തി നഗരസഭയുടെ ലേലം

സർക്കാർ നിര്‍ദേശം ലംഘിച്ച് ആലുവ മണപ്പുറത്ത് വ്യാപാരസ്ഥാപനങ്ങളുടെ ലേലം. സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ മണപ്പുറത്ത് യാതൊരുവിധ നിർമാണപ്രവർത്തനങ്ങളും പാടില്ലെന്ന ഉത്തരവ് കാറ്റിൽപറത്തിയാണ് നഗരസഭ ലേലം സംഘടിപ്പിച്ചത്. ആലുവ മണപ്പുറം നഗരസഭയുടെതാണെന്നാണ് വിശദീകരണം. 

സര്‍ക്കാറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് വ്യാപാരസ്ഥാപനങ്ങളുടെ ലേലം നടത്തിയത്. ജനുവരി പതിനാറാം തിയതിയാണ് ‍ജില്ലാ കളക്ടര്‍ നഗരസഭയ്ക്ക് ഉത്തരവ് നല്‍കിയത്. നഗരസഭാധ്യക്ഷ ലിസി എബ്രഹാമിന്റെ സാന്നിധ്യത്തിലായിരുന്നു ലേലനടപടികള്‍. ആദ്യദിനം പതിനഞ്ച് ലക്ഷം രൂപയുടെ താല്‍ക്കാലിക കടമുറികള്‍ ലേലം ചെയ്തു. 

ആലുവ മണപ്പുറത്ത് ശിവരാത്രിയാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന അമ്യൂസ്മെന്റ് പാര്‍ക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കോടതി ഇടപെട്ടതിനെത്തുടര്‍ന്ന് 1993ല്‍ പുറത്തിറക്കിയ ഉത്തരവില്‍ നദീതീരങ്ങളുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആലുവ മണപ്പുറം നഗരസഭയുടെതാണെന്ന നിലപാട് സ്വീകരിച്ചാണ് ആലുവ നഗരസഭ മുന്നോട്ട് പോകുന്നത്.