പളളിയാങ്കരയിലെ പ്രദേശവാസികൾ കുടിക്കുന്നത് മലിനജലം

കൊച്ചി കളമശ്ശേരിയിലെ പള്ളിയാങ്കര പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് മലിനജലം. അഞ്ഞൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന തുമ്പുങ്കല്‍ത്തോട്ടില്‍ മാലിന്യം തള്ളുന്നതാണ് പ്രശ്നം. നഗരസഭയില്‍ പല തവണ പരാതിപ്പെട്ടെങ്കിലും ആരും തിരിഞ്ഞ് നോക്കുന്നില്ല. 

മാലിന്യം നിറഞ്ഞുകവിഞ്ഞ ആലുവ എന്‍.എ.ഡി. റോഡിരികിലൂടെ മൂക്കുപോത്താതെ കടന്നുപോകാന്‍ കഴിയില്ല. കക്കൂസ് മാലിന്യവും അറവ് മാലിന്യവും അടിഞ്ഞുകൂടിയ ഈ തുമ്പുങ്കല്‍ത്തോട്ടിലെ വെള്ളമാണ് പള്ളിയാങ്കര ഏഴാം വാര്‍ഡ് പ്രദേശികള്‍ ഉപയോഗിക്കുന്നത്. നാവികസേനയുടെ ഉടമസ്ഥതയിലുള്ള സ്ഥത്താണ് രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത്. കളമശ്ശേരി നഗരസഭയുടെ കീഴിലുള്ള പ്രദേശമാണിത്. നാട്ടുകാര്‍ പരാതിയുമായെത്തുമ്പോള്‍ നഗരസഭാംഗങ്ങളും എന്‍എഡി ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുന്നതല്ലാതെ ഒരു നടപടിയും സ്വകരിച്ചില്ല. 

പ്രദേശത്തെ ഡംപിങ്ങ് യാര്‍‍ഡില്‍ നിന്നുള്ള മലിനജലം തോടിനോടു ചേര്‍ന്നുള്ള പമ്പ് ഹൗസിലൂടെ സമീപവാസികളുടെ കിണറുകളിലേക്ക് അടിച്ചുകയറ്റുകയാണ് പതിവ്. പകര്‍ച്ചവ്യാധികള്‍ മൂലം മിക്ക ദിവസിങ്ങളിലും കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാകാത്ത അവസ്ഥയാണ്. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നാട്ടുകാര്‍ ഉറക്കമളച്ചിരിക്കേണ്ട സ്ഥിതിയാണിപ്പോള്‍. മാലിന്യത്തോടൊപ്പം തെരുവുനായശല്യവും സഹിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍.