കൊച്ചി കപ്പൽശാല വികസനകുതിപ്പിലേക്ക്

പുതിയ വികസപാത തുറന്ന് കൊച്ചി കപ്പൽശാല. വില്ലിങ്ടൺ ഐലൻഡില്‍ നിർമിക്കുന്ന രാജ്യാന്തര കപ്പൽ അറ്റകുറ്റപണികേന്ദ്രത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തറക്കല്ലിട്ടു. 970 കോടി ചെലവിടുന്ന പദ്ധതിയുടെ നിർമാണ 2019 ഒക്ടോബറിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി പോർട്ടിനും രാജ്യാന്തര കപ്പൽ അറ്റകുറ്റപണി കേന്ദ്രം വൻ സാമ്പത്തികനേട്ടം വാഗ്ദാനം ചെയ്യുന്നു. 

വില്ലിംഗ്ടൺ ഐലൻഡിൽ പോർട്ട് ട്രസ്റ്റിൽ നിന്ന് പാട്ടത്തിനെടുത്ത 42 ഏക്കർ ഭൂമിയിലാണ് രാജ്യാന്തര കപ്പൽ അറ്റകുറ്റപണി കേന്ദ്രം പണിതുയർത്തുന്നത്. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ നിന്നുള്ള കപ്പലുകൾ മലേഷ്യയടക്കമുള്ള വിദേശ രാജ്യങ്ങളെയാണ് അറ്റകുറ്റപണിക്കായി നിലവിൽ ആശ്രയിക്കുന്നത്. 970 കോടി ചെലവഴിച്ച് നിർമിക്കുന്ന രാജ്യാന്തര അറ്റകുറ്റപണി കേന്ദ്രം യാഥാർഥ്യമാകുന്നതോടെ വിദേശ കപ്പലുകളടക്കം നിർമാണ ജോലികൾക്കായി കൊച്ചി തീരത്തെത്തും. നേരിട്ടും അല്ലാതെയും ആറായിരം പേർക്ക് നിലവിലെ സാഹചര്യത്തിൽ ജോലി ലഭിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഭൂമി പൂജയും തറക്കല്ലിടലും നിർവഹിച്ചു. 

കൊച്ചി കപ്പൽശാലയുടെ സ്വന്തം കാമ്പസിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ വികസന പദ്ധതി കൂടിയാണിത്. പ്രതിവർഷം ചെറുതും വലുതുമായ 85 കപ്പലുകൾ ഇവിടെ അറ്റകുറ്റപണി നടത്താനാകും. രണ്ട് വർഷത്തിനുള്ളിൽ അറ്റകുറ്റപണി കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കൊച്ചി കപ്പൽശാല ലക്ഷ്യമിടുന്നത്.