മാലിന്യം തള്ളുന്ന പൈപ്പില്‍ ഉരല്‍ കയറ്റി തടസം സൃഷ്ടിച്ചതായി പരാതി

കൊരട്ടി കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്യം തള്ളുന്ന പൈപ്പില്‍ ഉരല്‍ തിരുകി കയറ്റി തടസം സൃഷ്ടിച്ചതായി പരാതി. കഴിഞ്ഞ 23 ദിവസമായി കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ പൊലീസ് സംരക്ഷണയില്‍ പൈപ്പ് പരിശോധിച്ചപ്പോള്‍ ഉരല്‍ക്കയറ്റി മനപൂര്‍വമുണ്ടാക്കിയ തടസം കണ്ടെത്തി. 

കാതിക്കുടം നീറ്റ ജലറ്റിൻ കമ്പനിയിൽ നിന്ന് സംസ്കരിച്ച വെള്ളം പുറന്തള്ളുന്ന പൈപ്പിൽ ഒഴുക്കു തടസപ്പെടുന്ന തരത്തിൽ ഉരൽ തിരുകി കയറ്റിയ നിലയിലായിരുന്നു. പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെടുത്താന്‍ ഉരൽ കൊണ്ടുവന്നിട്ടതെന്നാണ് കമ്പനി മാനേജ്മെന്റിന്റെ ആരോപണം. നാലാഴ്ചയായി കമ്പനിയുടെ പ്രവർത്തനം തടസപ്പെട്ടതോടെ മാനേജ്മെന്റ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് സംരക്ഷണം അനുവദിച്ചത്. വന്‍പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണ് കുഴലിലെ തടസങ്ങള്‍ കണ്ടെത്തിയതും നീക്കിയതും. അതേസമയം, പൊലീസിനെ ഉപയോഗിച്ച് കമ്പനി നിയമം കയ്യിലെടുത്തതായി ആക്ഷൻ കൗൺസിൽ ആരോപിച്ചു. പൈപ്പിലെ തടസങ്ങള്‍ നീക്കിയതോടെ കമ്പനിയുടെ പ്രവര്‍ത്തനം എത്രയും വേഗം പുനരാരംഭിക്കും.