കുമളി കെഎസ്ആർടിസി ഡിപ്പോയിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി

മണ്ഡലക്കാലത്തിന് മുന്നോടിയായി കുമളി കെഎസ്ആർടിസി ഡിപ്പോയിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. അയ്യപ്പ ഭക്തർക്ക് കുടിവെള്ളം, ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയാണ് ലക്ഷ്യം. ജനകീയ സമിതി രൂപീകരിച്ച് പൊതുജന പങ്കാളിത്തത്തോടെയാണ് നവീകരണം. 

അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് കുമളി. തമിഴ്നാട്ടിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ഭക്തർ കുമളിയിൽ വിരിവെച്ച ശേഷമാണ് പുല്ലുമേട് വഴി സന്നിധാനത്തേക്ക് പുറപ്പെടുന്നത്. ദിവസേന ആയിരത്തിലേറെപേർ എത്തുന്ന കുമളി കെഎസ്ആർടിസി ഡിപ്പോയിൽ അതിനുള്ള സൗകര്യങ്ങളില്ല. ഇത്തവണയെങ്കിലും പരാതികൾക്ക് പരിഹാരം കാണുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. ‌‌വിരിവെക്കാൻ സൗകര്യം നൽകുന്നതിന് പുറമെ ലഘുഭക്ഷണ ശാലയും കുടിവെള്ളവും ക്രമീകരിക്കും. കൂടുതൽ ശുചിമുറികൾ നിർമിക്കാനും പദ്ധതിയുണ്ട്. 

ത്രിതല പഞ്ചായത്തുകളിൽ നിന്നുള്ള ഫണ്ടും നവീകരണ പ്രവർത്തനത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. നിന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പതിനൊന്നാം തീയതി സേവന ദിനമായി ആചരിക്കും. കൂടുതൽ യാത്ര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. സർക്കാരിലേക്ക് ഇത് സംബന്ധിച്ച നിവേദനം നൽകി. പുതിയ ബസുകൾ കൂടി എത്തുന്നതോടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നതിന് പുറമെ ഡിപ്പോയുടെ വരുമാനവും വർധിപ്പിക്കും.