സംസ്കരണ കേന്ദ്രമുണ്ടായിട്ടും വൈക്കത്ത് മാസങ്ങളായി മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന് പരാതി. ആയിരക്കണക്കിനാളുകളെത്തുന്ന വൈക്കം മഹാദേവ ക്ഷേത്രപരിസരത്തുപോലും മാലിന്യം കുമിഞ്ഞുകൂടിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
കപ്പേളച്ചിറയിൽ അഞ്ചര ഏക്കർ സ്ഥലത്ത് ഒരു കോടിയോളം രൂപ മുടക്കി പത്ത് വർഷം മുമ്പാണ് നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിച്ചത്. നടത്തിപ്പ് ചുമതല സ്വകാര്യ വ്യക്തിക്കായിരുന്നു. എന്നാൽ നടത്തിപ്പുകാരൻ പിൻമാറിയതോടെ പ്രവർത്തനം തോന്നും പടിയായി. സംസ്കരണം പാളിയതോടെ നഗരത്തിനുള്ളിൽ മാലിന്യം കുമിഞ്ഞുകൂടാനും തുടങ്ങി. ഇതോടെ പ്രദേശം പകർച്ച വ്യാധി ഭീഷണിയിലുമായി. സംസ്കരണ ശാല ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ പോലും നഗരസഭ തയ്യാറായിട്ടില്ല. ആശുപത്രിക്ക് സമീപവും ,ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരവാതിലിലുമടക്കം നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം മാസങ്ങളായി മാലിന്യം കെട്ടികിടക്കുകയാണ്. വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ കഴിഞ്ഞ ഭരണസമിയെ പഴിചാരി നഗരഭ തടിയൂരി.
മാലിന്യം വേർതിരിച്ച് സംസ്കരണകേന്ദ്രത്തിൽ എത്തിക്കാമെന്നിരിക്കെയാണ് ഭരണകക്ഷിയിലെ തന്നെ ഒരു അംഗത്തിന്റെ എതിർപ്പിനെ തുടർന്നു് നഗരസഭ കുറ്റകരമായ അലംഭാവം തുടരുന്നത്. എന്നാൽ എല്ലാം പരിഹരിക്കാൻ നടപടി ആയെന്നും കൂടുതൽ ജീവനക്കാരെ നിയമിച്ച് സംസ്കരണം കാര്യക്ഷമമാക്കുമെന്നുമാണ് നഗരസഭയുടെ വാദം. അതേസമയം പകർച്ചവ്യാധിയ്ക്ക് കാരണമായ റോഡരുകിലെ മാലിന്യ നീക്കമാണ് ഉടൻ വേണ്ടതെന്നും പദ്ധതികൾ പിന്നാലെ മതിയെന്നും നാട്ടുകാർ പറയുന്നു.