അരനൂറ്റാണ്ടുകാലത്തെ സംഗീതസപര്യയുടെ പെരുമയുമായി ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍. നൂറിലേറെ രാജ്യങ്ങളിലായി പതിനായിരത്തിലേറെ വേദികളില്‍ ഘടം വായിച്ചിട്ടുള്ള ഇദ്ദേഹം സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. കര്‍ണാടക സംഗീതത്തിലെ മഹാരഥന്മാര്‍ക്കൊപ്പം വേദി പങ്കിട്ടതിന്റെ അനുഭവങ്ങള്‍ അദ്ദേഹം മനോരമ ന്യൂസുമായി പങ്കുവച്ചു.
മൃദംഗ വിദ്വാനായിരുന്ന പിതാവ് തൃപ്പൂണിത്തുറ ജി. നാരായണസ്വാമിയിലൂടെയാണ് രാധാകൃഷ്ണന്‍ സംഗീതലോകത്തെത്തുന്നത്. ആദ്യം പഠിച്ചത് മൃദംഗമായിരുന്നുവെങ്കിലും പിന്നീട് ഘടത്തിനോട് ഇഷ്ടം കൂടുകയായിരുന്നു. പത്താംവയസ്സില്‍ അച്ഛനൊപ്പമായിരുന്നു അരങ്ങേറ്റം.
മൂന്നുതലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്താണ് മുന്നോട്ടുള്ള സംഗീത യാത്രയില്‍ രാധാകൃഷ്ണന്റെ കൈമുതല്‍. കാലത്തിനനുസരിച്ച് സംഗീതക്കച്ചേരികളുടെ രീതികളിലും മാറ്റം വന്നു. ആറുമണിക്കൂര്‍ വരെ നീണ്ടിരുന്ന കച്ചേരികളുടെ ദൈര്‍ഘ്യം കുറഞ്ഞു. കച്ചേരി അവതരിപ്പിക്കുന്നയാളുടെ ശൈലിക്കൊപ്പം ഘടം വായിക്കുകയാണ് വെല്ലുവിളികളിലൊന്ന്. നാല്‍പത്തിയൊന്നു വര്‍ഷമായി യേശുദാസിന്‍റെ സംഗീതക്കച്ചേരികളില്‍ രാധാകൃഷ്ണനുണ്ട്.
സംഗീതാസ്വാദനത്തില്‍ വലിയ മാറ്റം വന്നിട്ടില്ലെന്ന് തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ പറയുന്നു. പാട്ട് നല്ലതാണെങ്കില്‍ ആസ്വാദകര്‍ ധാരാളമുണ്ടാകും. നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത വിദേശരാജ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. പുരസ്കാരങ്ങള്‍ ഏറെ ലഭിച്ചിട്ടുണ്ടെങ്കിലും, സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യമായ പരിഗണന ഈ കലാകാരന് ലഭിച്ചിട്ടില്ല. അക്കാദമി ഫെല്ലോഷിപ്പിന് പല തവണ പരിഗണിക്കപ്പെട്ടെങ്കിലും തഴയപ്പെട്ടു.
സംഗീത രംഗത്തുതന്നെയുള്ള മകന്‍റെ കച്ചേരികളിലും രാധാകൃഷ്ണന്‍ മൃദംഗവും ഘടവും വായിച്ചിട്ടുണ്ട്. കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് വിജയത്തിനു പിന്നിലെ രഹസ്യമെന്ന് രാധാകൃഷ്ണന്‍ പറയുന്നു.