റോഡ് നിർമാണത്തിനെത്തിയ തൊഴിലാളികൾക്കു റോഡരികിൽ നിന്നൊരു പഴ്സ് കിട്ടി. തുറന്നു നോക്കിയപ്പോൾ 11 ലക്ഷം രൂപയുടെ കാഷ് ചെക്കും ലൈസൻസ് ഉൾപ്പെടെയുള്ള മറ്റു രേഖകളും. അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാതയുടെ നവീകരണ കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള സംഘത്തിനാണു പഴ്സ് ലഭിച്ചത്. ഇവർ ഉടനെ പഴ്സ് കരുമാടിയിലെ പൊതുമരാമത്തു വകുപ്പ് ഓഫിസിലെത്തിച്ചു.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പഴ്സിന്റെ ഉടമ ഫെഡറൽ ബാങ്ക് താമരക്കുളം ശാഖയിലെ അസി. മാനേജർ മാരാരിക്കുളം സ്വദേശി രേവതിയുടേതാണ് എന്നു കണ്ടെത്തി. വിവരം അറിയിച്ചയുടൻ രേവതിയുടെ പിതാവ് രവീന്ദ്രക്കുറുപ്പ് ഓഫിസിലെത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൊഴിലാളികളിൽ നിന്നു പഴ്സ് ഏറ്റുവാങ്ങി. സമ്മാനം നൽകിയതു തൊഴിലാളികൾ നിരസിച്ചു. അവരുടെ സത്യസന്ധതയെ അനുമോദിക്കാനും രവീന്ദ്രക്കുറുപ്പ് മറന്നില്ല.