ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പകൽകേന്ദ്രമായ കൊച്ചി കളമശേരിയിലെ പ്രയാൺ അടച്ചുപൂട്ടൽ ഭീഷണിയിൽ. നിലവിലെ സ്പോൺസർ പിൻമാറുന്നതാണ് പ്രതിസന്ധിക്ക് കാരണം. വ്യവസായ കേന്ദ്രമായ കളമശേരി ഏലൂരിൽ പ്രവർത്തിക്കുന്ന പ്രയാൺ ശാരീരിക വെല്ലുവിളികൾ നേരിടുന്ന അമ്പതിലധികം കുട്ടികളുടെ ആശ്വാസ കേന്ദ്രമാണ്.
കുട്ടികൾക്ക് ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയുമെല്ലാം ഇവിടെ സൗജന്യമാണ്. ജീവനക്കാരുടെ ശമ്പളമടക്കം പ്രതിമാസം അമ്പതിനായിരം രൂപയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചെലവ്. പാതാളത്ത് പ്രവർത്തിച്ചിരുന്ന ബി.എസ്.ഇ.എസ്. കേരള പവര്‍ ലിമിറ്റഡാണ് തുക വഹിച്ചിരുന്നത്. സംസ്ഥാന സർക്കാരുമായുമുള്ള കരാർ അവസാനിപ്പിച്ച് കമ്പനി പ്രവർത്തനം നിർത്തിയതിനാൽ ഇനി തുക നൽകാനാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതോടെ പ്രയാണിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.
മേഖലയിലെ ഒട്ടേറെ വ്യവസായികളെ നടത്തിപ്പുകാർ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പ്രയാൺ ഏറ്റെടുക്കാൻ ആരെങ്കിലും മുന്നോട്ട് വന്നില്ലെങ്കിൽ കുട്ടികൾ ബുദ്ധിമുട്ടുന്നതിനൊപ്പം അരക്കോടിയോളം രൂപ ചെലവാക്കി നിർമിച്ച കെട്ടിടവും പാഴാകും.