നാടുമുഴുവന്‍ പുത്തന്‍വാഹനങ്ങള്‍ക്ക് പിന്നാലെ പായുമ്പോഴും സൈക്കിള്‍ യാത്രയില്‍ അഭിമാനംകൊള്ളുന്ന ഒരു നാടിന്റെ കഥ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സൈക്കിള്‍ യാത്രക്കാരുള്ള ആലപ്പുഴ ജില്ലയെക്കുറിച്ചാണ് ആ കഥ. ഒരു വീട്ടില്‍ ഒരു സൈക്കിളെങ്കിലും ഉണ്ടെന്നാണ് ആലപ്പുഴക്കാരുടെ അവകാശവാദം.
വയസായാലും സൈക്കിൾ പ്രേമത്തിനു ഒരു കുറവും ഇല്ല. ഇങ്ങനെ ഈ പ്രായത്തിലും സൈക്കളേറുന്ന നാട് ആലപ്പുഴയല്ലാതെ വേറെ ഏതുണ്ട്? എവിടെ നോക്കിയാലും സൈക്കിളാണ്. ഒഴിഞ്ഞുമാറാന്‍ കൂട്ടമണിയടിച്ച് പാഞ്ഞുപോകുന്ന ശകടം. ആലപ്പുഴയ്ക്കാര്‍ക്കെന്താ സൈക്കിളിനോടിത്ര പ്രേമം?
ലൈസന്‍സ് വേണ്ട, ഹെല്‍മറ്റ് വേണ്ട, ഇന്‍ഷുറന്‍സ് വേണ്ട, പുക പരിശോധിക്കേണ്ട, പെട്രോള്‍ അടിക്കേണ്ട. മദ്യപിച്ച് ഒാടിച്ചാല്‍ പൊലീസ് പിടിക്കുകയും ഇല്ല. ഇതെല്ലാം സൈക്കിളിന്റെ ഗുണങ്ങളാണ് പക്ഷേ ഇതൊന്നുമല്ല ആലപ്പുഴയുടെ സൈക്കിള്‍ പ്രേമത്തിന് ആധാരം.
മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യജനറല്‍സെക്രട്ടറി പി.സുന്ദരയ്യയ്ക്ക് ഒരു സൈക്കിളുണ്ടായിരുന്നു. അവസാനകാലത്ത് ഒരു സൈക്കിളേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അതാണ് വിപ്ലവമണ്ണായ ആലപ്പുഴയില്‍ സൈക്കിള്‍ പ്രചരിക്കാന്‍ കാരണമെന്നും കരുതണ്ട . അൂരില്‍നിന്ന് തുടങ്ങി കായംകുളം വരെ നീളുന്ന കയറ്റിറക്കങ്ങളില്ലാത്ത പാത. കുന്നും മലകളുമില്ലാത്ത നാട്ടില്‍ സഞ്ചാരത്തിന് പറ്റിയവാഹനം സൈക്കിളെന്നുറപ്പിച്ച ഒരു തലമുറയുടെ പിന്‍തുടര്‍ച്ചക്കാരാണ് ഇത്
കൂലിപ്പണിക്ക് രാവിലെ ഇറങ്ങിത്തിരിക്കുന്നവര്‍. പൊരിവെയിലത്തും ആഞ്ഞുചവിട്ടിപ്പായുന്നവര്‍. ലോട്ടറി വില്‍പ്പനക്കാര്‍. മീന്‍പെട്ടിയും വച്ചുകെട്ടി ഒാടിപ്പോകുന്നവര്‍. സിമന്റ് ചാക്ക് മുതല്‍ ഒരു സൈക്കിളിന് താങ്ങാനാകുന്നതിന്റെ പരമാവധി ചുമടെടുപ്പിക്കുന്നവര്‍. ട്യൂബ് പൊട്ടി കാറ്റുപോകുമ്പോള്‍ ഉന്തിയെത്തുന്ന വണ്ടികള്‍ക്ക് പഞ്ചറൊട്ടിക്കുന്ന ചേര്‍ത്തലക്കാരന്‍ വിജയകുമാറിനെപ്പോലെ എത്രയോ പേര്‍ക്ക് സൈക്കിള്‍ ജീവിതത്തിന്റെ ഭാഗമാണ്
ഹെര്‍ക്കുലീസ്, അറ്റ്ലസ്, ഹീറോ, ബി.എസ്.എ നാട്ടുവഴികളിലെ ബെന്‍സും, ബി.എം.ഡബ്ലുയും ഒാഡിയും . ദാ ഇങ്ങനെ അഭിമാനത്തോടെ ചാരിനിന്ന് ആലപ്പുഴ പറയും കുതിച്ചുപായുന്ന കൊച്ചിക്കരികിലാണെങ്കിലും മെല്ലെയോടുന്ന സൈക്കിള്‍ ഞങ്ങള്‍ക്ക് ജീവന്റെ ഭാഗമെന്ന്. വട്ടംചിവിട്ടി നീളത്തില്‍ പായുന്ന കടംകഥയ്ക്ക് ബെല്ലടിക്കുകയാണ് ആലപ്പുഴ. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോയില്ല ഈ നാടിന് ഇതാണിഷ്ടം.