ചിന്നക്കനാൽ മേഖലയിലെ കാട്ടാന ആക്രമണങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ 301 കോളനിയിലെ താമസക്കാരെ മാറ്റി പാർപ്പിക്കണമെന്ന് വനം വകുപ്പിന്റെ ശുപാർശ. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വനം വകുപ്പ് സർക്കാരിനു കൈമാറി. റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി വനം മന്ത്രി സമർപ്പിച്ചു.
വനമേഖലയായ 301 കോളനിയിൽ വനംവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് 2001 ലാണ് ഭൂരഹിതരായ 301 ആദിവാസി കുടുംബങ്ങളെ സർക്കാർ കുടിയിരുത്തിയത്. ആനയിറങ്കൽ ജലാശയത്തോട് ചേർന്ന് കാട്ടാനകൾക്ക് സ്വതന്ത്രമായി കഴിയാനാവശ്യമായ സ്വാഭാവിക പരിസ്ഥിതി ഇതോടെ നഷ്ടമായി. സർക്കാരിന്റെ 500 ഏക്കറോളം ഭൂമിയിൽ യൂക്കാലി കൃഷിയും ആരംഭിച്ചതോടെ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളുടെ ആവാസ വ്യവസ്ഥ പൂർണമായും നഷ്ടപ്പെട്ടു. ഇതോടെ വന്യമൃഗങ്ങൾ ജനവാസമേഖല ലക്ഷ്യമാക്കി നീങ്ങി. നിരന്തരമുള്ള കാട്ടാനയാക്രമണങ്ങളിൽ പൊറുതി മുട്ടി കോളനിയിലെ ഭൂരിഭാഗം കുടുംബങ്ങളും സ്ഥലംവിട്ടു. ഇപ്പോൾ ഇരുപതിൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസമുള്ളത്. ഇവരെ മാറ്റിപാർപ്പിക്കണമെന്നാണ് വനംവകുപ്പിന്റെ നിർദേശം.
കോളനിയോട് ചേർന്നുള്ള 500 ഏക്കറിലെ യൂക്കാലി മരങ്ങൾ വെട്ടി മാറ്റി സ്വാഭാവിക വനം ഒരുക്കണമെന്നും റിപ്പോർട്ടിലുണ്ട്.് ഇതിലൂടെ കാട്ടാനകളുടെ ആവാസവ്യവസ്ഥയെയും ആനത്താരകളെയും പുനസ്ഥാപിക്കാനാകും കാട്ടാനകൾ കാടുവിട്ടിറങ്ങാനുള്ള സാധ്യതയും കുറയും. ആനയിറങ്കൽ ജലാശയത്തിലെ സ്പീഡ് ബോട്ട് സർവീസ് പൂർണമായും നിർത്തിവക്കണമെന്നും വനംവകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്.