ബിരിയാണിയിലെ കോഴിയിറച്ചി നന്നായി വേവിച്ചില്ലെന്ന പരാതിയിൽ ഹോട്ടലുടമയ്ക്ക് 8000 രൂപ പിഴ. മങ്ങാട്ടുകവലയിലെ തഫ്സിയ ഹോട്ടലിനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിഴ ചുമത്തിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ഇടവെട്ടി സ്വദേശികൾ ഹോട്ടലിൽ കയറി ബിരിയാണി ഓർഡർ ചെയ്തു. ബിരിയാണി കഴിക്കാനായി തുടങ്ങിയപ്പോൾ കോഴിയിറച്ചിയുടെ കഷ്ണം ഞെക്കിയപ്പോൾ രക്തം കണ്ടു.
കട ഉടമയെ കാര്യം ധരിപ്പിച്ചപ്പോൾ ജീവനുള്ള കോഴിയാകുമ്പോൾ രക്തം കാണുമെന്നു മറുപടി പറഞ്ഞ് അപമാനിച്ചു. ഇതോടെ ഇവർ ബിരിയാണി പാഴ്‌സലാക്കി വാങ്ങിയ ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലാ ഓഫിസറെയും ഏരിയാ ഓഫിസറെയും നഗരസഭ ഹെൽത്ത് വിഭാഗത്തിലും പരാതിപ്പെട്ടു. രാത്രി 11ന് നഗരസഭ ഹെൽത്ത് വിഭാഗത്തിനു പാഴ്‌സൽ കൈമാറി.
ഇന്നലെ രാവിലെ ഇതു ഭക്ഷ്യ സുരക്ഷ വിഭാഗത്തിനു കൈമാറുകയും ഹോട്ടലിൽ പരിശോധന നടത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലും ഹോട്ടൽ മാനദണ്ഡങ്ങൾ തെറ്റിച്ചു പ്രവർത്തിച്ചതിനുമാണു ഹോട്ടലുടമയ്ക്കു പിഴ ചുമത്തിയത്. ശക്തമായ താക്കീതും നൽകി.