പുതുവൈപ്പിലെ ഐഒസിയുടെ നിർദിഷ്ട എൽപിജി സംഭരണപ്ലാന്റിൽ നിയമസഭാ പരിസ്ഥിതി സമിതിയുടെ പരിശോധന. ആറ് മാസത്തിനുള്ളിൽ നിയമസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പരിസ്ഥിതി സമിതി അധ്യക്ഷൻ മുല്ലക്കര രത്നാകരൻ പറഞ്ഞു. പദ്ധതിയുമായി നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിൽ നിന്നും സമിതി തെളിവെടുപ്പും നടത്തി.
എൽപിജി സംഭരണ കേന്ദ്രം പ്രദേശവാസികളുടെ സുരക്ഷിതജീവതത്തേയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തേയും ബാധിക്കുമെന്ന ആശങ്കയാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിനെത്തിയ സമരസമിതി പ്രവർത്തകർ പരിസ്ഥിതി സമിതിയെ ബോധിപ്പിച്ചത്. പ്ലാന്റിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള അന്തരീക്ഷമലിനീകരണം കുട്ടികളിൽ രോഗങ്ങൾക്ക് കാരണമായെന്നും പ്രദേശവാസികൾ പറഞ്ഞു. പരിസ്ഥിതി നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളുമെല്ലാം പാലിച്ചാണ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വിവിധ വകുപ്പുകളുടെ ശാസ്ത്രീയ അനുമതി ലഭിച്ചിട്ടുണെന്നും ഐഒസി മാനേജ്മെന്റ് വ്യക്തമാക്കി. കളക്ടറേറ്റില് രണ്ടര മണിക്കൂറിലേറെ നീണ്ട വിശദമായ തെളിവെടുപ്പിന് ശേഷമാണ് സമിതി അംഗങ്ങൾ പുതുവൈപ്പിലെ പദ്ധതി പ്രദേശത്ത് പരിശോധനയ്ക്കായെത്തിയത്. പദ്ധതിയുടെ അനുമതിയുമായി ബന്ധപ്പെട്ടുള്ള പഠന റിപ്പോർട്ടുകളെല്ലാം സമിതി വിശദമായി പരിശോധിക്കുമെന്നും ഇതിനെല്ലാം ശേഷമായിരിക്കും റിപ്പോർട്ട് തയാറാക്കുകയെന്നും നിയമസഭ പരിസ്ഥിതി സമിതി അധ്യക്ഷൻ മുല്ലക്കര രത്നാകരൻ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം വേണം നടപ്പാകേണ്ടത്,
പുതുവൈപ്പ് എൽപിജി സംഭരണകേന്ദ്രവുമായി ബന്ധപ്പെട്ട് ചെന്നൈ ഐഐടി നടത്തിയ പഠനറിപ്പോർട്ട് ഉടൻ കൈമാറാനും സമിതി ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്തെത്തിയ എംഎൽഎ മാരുടെ സംഘം ഇവിടുത്തെ താമസക്കാരുടെ ആശങ്കകളും വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്