മറയൂരിലെ അക്രമകാരികളായ കാട്ടാനകളെ തുരത്താൻ തമിഴ്നാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിക്കൻ തീരുമാനം. ആനമലയിൽനിന്ന് രണ്ട് കുങ്കിയാനകളെയാണ് വനംവകുപ്പ് ഈ ആഴ്ച മറയൂരില്‍ എത്തിക്കുക.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് വനംവകുപ്പിന്റെ തീരുമാനം.
തിങ്കളാഴ്ച രാത്രിയാണ് കാന്തല്ലൂരിൽ ഒറ്റയാന്റെ ആക്രമണത്തിൽ.കാഴ്ചശേഷിയില്ലാത്ത യുവതി മരിച്ചത്. ചൂരക്കാട് ഭാസ്ക്കരന്റെ മകൾ ബേബിയെ വീട്ടുമുറ്റതെത്തിയ കാട്ടാന കുത്തിവീഴ്ത്തുകയായിരുന്നു. രണ്ട് ദിവസത്തിലേറെയായി അക്രമകാരിയായ ഒറ്റയാൻ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ അവഗണിച്ചതാണ് ബേബിയുടെ മരണത്തിൽ കലാശിച്ചത്. ഇതോടെ വനംവകുപ്പിനെതിരെ സമരം പ്രഖ്യാപിച്ച നാട്ടുകാർ ബേബിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. തഹസിൽദാർ ഇടപ്പെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് തമിഴ്നാട്ടിൽ നിന്ന് കുങ്കിയാനകളെ മറയൂരിലെത്തിക്കാൻ തീരുമാനിച്ചത്.
സ്ഥിരമായി ശല്യക്കാരായ ആനകളെത്തുന്ന സ്ഥലങ്ങളിൽ ക്യാംപ് ചെയ്യുന്ന കുങ്കിയാനകൾ ചിന്നംവിളിച്ചും മർദിച്ചും ശല്യക്കാരെ തുരത്തും. മസ്തിഷ്കത്തിൽ കുങ്കിയാനകൾ മർദിച്ചാൽ ശല്യക്കാരനായ ആന പിന്നീടൊരിക്കലും മടങ്ങിവരില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഏതെങ്കിലും സാഹചര്യത്തിൽ ഇവ തിരിച്ച് വന്നാൽ കുങ്കിയാനകളെ ഉപയോഗിച്ച് പിടികൂടി ദേഹത്ത് റേഡിയോ കോളർ ഘടിപ്പിക്കും. ഇതോടെ ആനയുടെ നീക്കങ്ങൾ സ്ഥിരമായി നിരീക്ഷിക്കാനാകും. റേഡിയോ കോളർ ഘടിപ്പിച്ച ആനകൾ വീണ്ടും ജനവാസ മേഖലയിലെത്തിയാൽ പിടികൂടി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ പദ്ധതി.