കടവരാന്തയിലും പ്ലാസ്റ്റിക് ഷീറ്റിന്റെ തണലിലും കിടന്നുറങ്ങിയ അമ്മയ്ക്കും മക്കൾക്കും വീടൊരുക്കി വൈക്കം ജനമൈത്രി പോലീസ്. ഭർത്താവ് മരിച്ച കൊടുപ്പാടം സ്വദേശി മിനിയെയും മക്കളെയുമാണ് നാട്ടുകാരുടെ കൂടി സഹകരണത്തോടെ വീടിന്റെ സുരക്ഷയിലേ്ക്ക് പൊലീസ് എത്തിച്ചത്.
കൂലിപണിക്കാരനായ ഭർത്താവ് സന്തോഷ് ഒരു വർഷം മുമ്പ് മരിച്ചതോടെയാണ് മിനിയും, മക്കളും ദുരിതത്തിലായത്. കുടുംബവക ഭൂമി ഉണ്ടായിരുന്നെങ്കിലും സാങ്കേതിക തടസങ്ങളാൽ സ്വന്തം പേരിലാക്കാൻ കഴിഞ്ഞില്ല. അർഹതപ്പെട്ട സർക്കാർ ആനുകൂല്യങ്ങളും ഇതോടെ കിട്ടാതെയായി. പറമ്പിലെ പ്ലാസ്റ്റിക് ഷീറ്റിന്റെ തണലിലും കടത്തിണ്ണയിലുമായിരുന്നു പിന്നീട് രണ്ട് ആൺകുട്ടികളുമായി ഈ മാതാവ് കഴിഞ്ഞിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജനമൈത്രീ പോലീസ് വീട് നിർമാണത്തെക്കുറിച്ച് ചിന്തിച്ചത്. എസ് ഐ, എൻ.വി. സരസിജൻ ഇതിനായി മുൻകൈ എടുത്തു. പൊതു പ്രവർത്തകരുടെ സഹകരണത്തോടെ സ്ഥലം ഇവരുടെ പേരിലാക്കിയ ശേഷമാണ് വീടിന്റെ പണി തുടങ്ങിയത്. സന്നദ്ധസംഘടകളിൽ നിന്നും വ്യക്തികളിൽ നിന്നും നിർമാണ സാമഗ്രികൾ ഉൾപ്പെടെ സമാഹരിച്ചാണ് 4 ലക്ഷത്തോളം രൂപ ചെലവിൽ നാലുമാസം കൊണ്ട് കിടപ്പാടം ഒരുക്കിയത്. പത്താംക്ലാസുകാരനായ സനീഷിനും എട്ടാം ക്ലാസുകാരനായ സൻജുവിനും അമ്മക്കൊപ്പം ഇനി ഈ വീടിന്റെ സുരക്ഷിതത്വത്തിൽ തല ചായ്ക്കാം.
സ്ഥലം MLA സി കെ ആശയും മറ്റ് പൊതു പ്രവർത്തകരും,എത്തി വീട് കുടുബത്തിന് കൈമാറിയപ്പോൾ ഒരു നാടും അവർക്കൊപ്പം ചേർന്നു. തക്കോൽദാന ചടങ്ങിൽ 300 പേർക്ക് സദ്യയൊരുക്കി കയറി താമസവും പൊലീസ് ആഘോഷമാക്കി. സർക്കാർ ആശുപത്രിയിൽ ഒാപ്പറേഷൻ തിയറ്ററും ആയുർ വേദ ആശുപത്രിയ്ക്ക് എണ്ണത്തോണിയും സംഭാവന നൽകി മുമ്പും വൈക്കം പൊലീസ് മാതൃകയായിട്ടുണ്ട്.