സംസ്ഥാനത്ത് ഐപിഎൽ മാതൃകയിൽ വള്ളംകളി നടത്താനുള്ള തീരുമാനം ഇത്തവണയും നടപ്പാകില്ല. നിയമാവലി പരിഷ്‌കരിക്കുന്നതിനാണ് ബോട്ട് റേസ് ലീഗ് ഈവര്‍ഷം വേണ്ടെന്ന് തീരുമാനിച്ചതെന്ന് മന്ത്രി തോമസ് ഐസക് വിശദീകരിച്ചു. എന്നാല്‍ കോർപ്പറേറ്റുകൾ പരിപാടി തട്ടിയെടുക്കുമെന്ന സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പരാതിയാണു പദ്ധതിക്ക് പാരയായത്.
നെഹ്‌റുട്രോഫിയിൽ തുടങ്ങി തൃശൂർ കോട്ടപ്പുറത്ത് അവസാനിക്കുംവിധം ഒൻപതു വള്ളംകളികളെയാണു കേരള ബോട്ട് റേസ് ലീഗില്‍ ഉള്‍പ്പെടുത്താനിരുന്നത്. കേരളത്തിലെ ജലമേളകളെ കാലോചിതമായി പരിഷ്കരിക്കുകയും വിവിധ ജലോത്സവങ്ങളുടെ നടത്തിപ്പിനു ഫണ്ടു സമാഹരിക്കുകയുമായിരുന്നു മന്ത്രി തോമസ് ഐസകിന്റെ ലക്ഷ്യം. എന്നാല്‍ പാർട്ടിയിൽ ചർച്ച ചെയ്യാതെയുള്ള നീക്കം ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയായിരുന്നു. ഇതേത്തുടർന്നു കെബിഎൽ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘാടക സമിതികൾ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഈ വർഷം തയാറെടുപ്പിനു സമയം ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ മന്ത്രി നിലപാട് അറിയിച്ചത്
അതേസമയം 65ാമത് നെഹ്റുട്രേഫി വള്ളംകളി ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള യോഗം തര്‍ക്കത്തോടെ തുടങ്ങി. പുറത്തുനിന്നുള്ള തുഴച്ചില്‍ക്കാരെ പങ്കെടുപ്പിക്കുന്നതിനെചൊല്ലിയായിരുന്നു ബഹളം. സ്വാഗതസംഘം ഒാഫിസ് കലക്ടര്‍ വീണ എന്‍ മാധവന്‍ ഉദ്ഘാടനം ചെയ്തു. പോസ്റ്ററിന്റെ പ്രാകശനം മന്ത്രി തോമസ് ഐസകും നിര്‍വഹിച്ചു.