മൂന്നാർ കുറ്റിയാർവാലിയിൽ പട്ടയം ലഭിച്ചവർക്ക് മൂന്നുമാസത്തിനുള്ളിൽ ഭൂമി കൈമാറാൻ റവന്യൂ വകുപ്പിന്റെ തീരുമാനം. സിഐടിയുവിന്റെ നേതൃത്വത്തിൽ കുറ്റിയാർവാലിയിലേക്ക് സംഘടിച്ചെത്തിയ തൊഴിലാളികൾക്ക് തഹസിൽദാർ ഉറപ്പ് നൽകി. ഭൂരഹിതരായ 2760 തൊഴിലാളികളാണ് പട്ടയം ലഭിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഭൂമി ലഭിക്കാത്തത്.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് 3400 ഭൂരഹിത കുടുംബങ്ങള്‍ക്കാണ് കുറ്റിയാര്‍വാലിയില്‍ ഭൂമി പതിച്ചു നല്‍കിയത്. ആദ്യഘട്ടത്തില്‍ 770 പേര്‍ക്ക് 10 സെന്റ് വീതവും പിന്നീട് അപേക്ഷകരുടെ എണ്ണം കൂടിയതോടെ 2760 പേര്‍ക്ക് അഞ്ച് സെന്റ് വീതം ഭൂമിയും നൽകി. 10 സെന്റ് വീതം അനുവദിച്ചവര്‍ക്ക് പട്ടയവും ഭൂമിയും ലഭിച്ചു. എന്നാല്‍ അഞ്ച് സെന്റ് വീതം അനുവദിച്ചവര്‍ക്ക് പട്ടയം മാത്രമാണ് കൈവശം കിട്ടിയത്. അനുവദിച്ച സ്ഥലം അളന്നുതിരിച്ച് തരണമെന്നാവശ്യപ്പെട്ട് നിരവധി സമരം നടത്തിയെങ്കിലും ഫലംകണ്ടില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നടപടികൾ വൈകിപ്പിച്ചത്. ഇതോടെ എസ്.രാജേന്ദ്രൻ എംഎൽഎ മാസത്തിൽ ഭൂമി ലഭിക്കാത്തവരുടെ യോഗം വിളിച്ചു. ആ യോഗത്തിലെ തീരുമാനപ്രകാരം തൊഴിലാളികൾ കുറ്റിയാർവാലിയിലേക്ക് മാർച്ച് നടത്തി.
സമരവിവരമറിഞ്ഞ് ദേവികുളം തഹസിൽദാർ പി.കെ.ഷാജി സ്ഥലതെത്തി എംഎൽഎയുമായും നേതാക്കളുമായും ചർച്ച നടത്തി. തുടർന്നാണ് മൂന്ന് മാസത്തിനുള്ളിൽ ഭൂമി കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയത്. അനുകൂല നടപടിയില്ലെങ്കിൽ ഭൂമി പിടിച്ചെടുക്കാനാണ് തൊഴിലാളികളുടെ തീരുമാനം.