സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ആഹ്വാനവുമായി ഓർത്തഡോക്സ് സഭാ അധ്യക്ഷൻ കോലഞ്ചേരിയിൽ. തർക്കങ്ങൾ അവസാനിപ്പിച്ച് എല്ലാവരുമായും യോജിച്ച് മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു. കോലഞ്ചേരി പള്ളിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല
ഉത്തരവ് നേടിയ ശേഷം ആദ്യമായി പള്ളിയിലെത്തിയ പരിശുദ്ധ ബാവയ്ക്ക് വമ്പിച്ച സ്വീകരണമാണ് വിശ്വാസികൾ നൽകിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായ ശേഷം ആദ്യമായി പളളിയിലെത്തിയ പരിശുദ്ധ ബാവയ്ക്ക് വിപുലമായ സ്വീകരണമാണ് വിശ്വാസികൾ നൽകിയത്. സ്ത്രീകളും
കുട്ടികളുമടക്കം ആയിരക്കണക്കിന് വിശ്വാസികൾ സ്വീകരണത്തിൽ പങ്കെടുത്തു. എന്നാൽ സുപ്രീം കോടതി വിധിയിൽ അമിതമായി ആഹ്ലാദിക്കുന്നില്ലെന്നു പറഞ്ഞ ഓർത്തഡോക്സ് സഭാധ്യക്ഷൻ എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
പിന്നീട് പള്ളിയിൽ നടന്ന സന്ധ്യാ നമസ്കാര പ്രാർഥനയ്ക്കും പരിശുദ്ധ ബാവ നേതൃത്വം നൽകി. ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാർ സേവേറിയോസ്, ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് എന്നിവരടക്കം ഒട്ടേറെ പുരോഹിത ശ്രേഷ്ഠരും സ്വീകരണ പരിപാടിയിലും പ്രാർഥനയിലും പങ്കെടുത്തു.