ഇടുക്കി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ സംഘർഷം. തൊടുപുഴയിൽ ബാങ്കും സർക്കാർ സ്ഥാപനങ്ങളും ബലംപ്രയോഗിച്ച് അടപ്പിച്ച പ്രവർത്തകർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫിസിന് കല്ലെറിഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സിഐ തോക്കെടുത്തു. അതേസമയം ഹൈറേഞ്ചിൽ ഹർത്താൽ സമാധനപരമായിരുന്നു.
വ്യാഴാഴ്ച കെഎസ് യു മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. ആറ് മണിക്ക് തന്നെ യുഡിഎഫ് പ്രവർത്തകർ നിരത്തിലിറങ്ങി കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു. തുറന്ന് പ്രവർത്തിച്ച ബാങ്കുകൾ, സർക്കാർ ഓഫിസുകൾ, ഹോട്ടലുകൾ എന്നിവ നിർബന്ധപൂർവം അടപ്പിച്ചു. തൊടുപുഴ നഗരത്തിൽ നടന്ന പ്രതിഷേധമാർച്ചിനിടെയാണ് ഡിഡി ഓഫിസിനു നേരെ കല്ലേറുണ്ടായത്. ഓഫിസിലുണ്ടായിരുന്ന വനിതാ ജീവനക്കാരെ അസഭ്യംപറഞ്ഞ് പ്രവർത്തകർ പുറത്താക്കി.
സ്ഥലതെത്തിയ പൊലീസിനോടായി പിന്നീട് പ്രവർത്തകരുടെ പ്രതിഷേധം. വാക്കുതർക്കവും അസഭ്യവർഷവും തുടർന്നതോടെ തൊടുപുഴ സിഐ എൻ.ജി.ശ്രീമോൻ തോക്ക് പുറത്തെടുത്തു. പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ് സിഐ സ്ഥലത്തെത്തിയതെന്ന് നേതാക്കൾ ആരോപിച്ചു. മുതിർന്ന നേതാക്കൾ ഇടപ്പെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ സംഘർഷത്തിന് അയവു വന്നു. ഹൈറേഞ്ച് ലോറേഞ്ച് വ്യത്യാസമില്ലാതെ ഹർത്താലിൽ ജനജീവിതം പൂർണമായും സ്തംഭിച്ചു.