കുട്ടനാട്ടില്‍ സ്ഥിരമായി മടവീഴുന്ന പാടശേഖരങ്ങൾ നാലുവർഷത്തിനുള്ളിൽ കല്ലുകെട്ടി സംരക്ഷിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി. കുട്ടനാട് പാക്കേജിനായി കേന്ദ്രം പണം അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ചെലവില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പ്രദേശത്തെ വെള്ളംകയറിയ മേഖലകള്‍ മന്ത്രിയും ജില്ലാ കലക്ടറും സന്ദർശിച്ചു
ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ പരാതികളുമായി മന്ത്രിയെ പൊതിഞ്ഞു. നിലവിൽ മടവീണ പാടശേഖരങ്ങളുടെ ബണ്ടുകളിൽ താമസിക്കുന്നവരുടെ വീട് വെള്ളത്തിലാണ്. ആലപ്പുഴ ജില്ലയിൽ പതിനാറ് പാടശേഖരങ്ങളിൽ മടവീണതായാണ് കൃഷിവകുപ്പിന്‍റെ കണക്ക്. കൂടാതെ ആറുകളും തോടുകളും കരകവിഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
കൈനകരിയടക്കം വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പ്രദേശങ്ങൾക്കു പകരം മറ്റുചില സ്ഥലങ്ങളിലാണ് കുട്ടനാട് പാക്കേജിന്‍റെ പദ്ധതികൾ നടന്നതെന്ന് മന്ത്രി പറഞ്ഞു. പാക്കേജ് പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദസർക്കാരിനോട് ആവശ്യപ്പെടും. കേന്ദ്രം പണം അനുവദിച്ചില്ലെങ്കിൽ സംസ്ഥാന ഫണ്ട് വിനിയോഗിക്കാനാണ് ആലോചന. മടവീണതുമൂലം 1100 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക നിഗമനം. മടവീണതിലൂടെ 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കിയിട്ടുണ്ട്.