കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ നാല് കോടി രൂപ മുടക്കി നിർമിച്ച പുതിയ കല്ലാർപാലം അപകടാവസ്ഥയിൽ. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് അപ്രോച്ച് റോഡിൽ വിള്ളൽ വീണു. അശാസ്ത്രീയമായ നിർമാണം മൂലം പാലത്തിൽ വെള്ളംകെട്ടി നിന്ന് ഗതാഗതവും തടസപ്പെടുന്നതായും പരാതി.
നാല് മാസം മുമ്പാണ് നാല് കോടി രൂപ മുടക്കി കല്ലാറിൽ നിർമിച്ച പുതിയ പാലം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തത്. രാജഭരണകാലത്ത് നിർമിച്ച പഴയ പാലം തകർന്നതോടെയായിരുന്നു നടപടി. മഴക്കാലം തുടങ്ങിയതോടെ പുതിയ പാലത്തിന്റെ തനിനിറം വ്യക്തമായി. ആദ്യ മഴയിൽ പാലത്തെ ബന്ധപ്പിക്കുന്ന റോഡ് ഭാഗികമായി തകർന്നു. മണ്ണിടിഞ്ഞ് താഴ്ന്നതോടെ റോഡിൽ വലിയ രീതിയിൽ വിള്ളൽ വീണു. നാട്ടുകാർ പ്രതിഷേധവുമായി രംഗതെത്തിയതോടെ മണ്ണിട്ട് താത്കാലികമായി വിള്ളൽ അടച്ചു. മഴ ശക്തമായി പുഴയിൽ ജലനിരപ്പ് ഉയരുന്നതോടെ വലിയതോതിൽ മണ്ണിടിയാൻ സാധ്യതയുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. അപ്രോച്ച് റോഡുകൾ ബലപ്പെടുത്താൻ ഉടൻ നടപടിയില്ലെങ്കിൽ മഴക്കാലത്ത് ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലയ്ക്കും.