ഇന്ത്യൻ കോഫി ഹൗസിൽ സർക്കാർ ഏർപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഹൈക്കോടതി റദ്ദാക്കി. ഭരണസമിതി പിരിച്ചുവിട്ട നടപടിക്രമം തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. തിരഞ്ഞെടുക്കുന്ന ഭരണസമിതി അധികാരത്തിലേറണമെന്നും കോടതി നിർദേശിച്ചു.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള കോഫീ ഹൗസുകളുടെ ഭരണം നീയന്ത്രിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ ഓപ്പറേറ്ീവ് സൊസൈറ്റിയിൽ സർക്കാർ ഏർപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് ഹൈകോടതി റദ്ദാക്കിയത്. അഴിമതി കണ്ടെത്തിയെന്ന പേരിലാണ് ഇടത് സർക്കാർ അധികാരമേറ്റ ശേഷം കാലങ്ങളായുള്ള ഭരണസമിതി പിരിച്ചുവിട്ടത്. ഇതിനെതിരെ പഴയ ഭരണസമിതി നൽകിയ ഹർജിയിലാണ് സർക്കാരിന് തിരിച്ചടിയാകുന്ന വിധി.
തൃശൂർ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജറായിരുന്നു ഭരണസമിതി പിരിച്ചുവിട്ടും അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയും ഉത്തരവിട്ടത്. എന്നാൽ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് അതിന് അധികാരമില്ലെന്ന് കണ്ടെത്തിയാണ് ആ നടപടി കോടതി റദ്ദ് ചെയ്തത്. നിലവിലുള്ള അഡ്മിനിസ്ട്രേറ്റർക്കോ രജിസ്ട്രാർക്കോ അധികാരത്തിൽ തുടരാനാവില്ലെന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് അധികാരം കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ സി.ഐ.ടി.യുവിന് കളമൊരുക്കാനായി സർക്കാർ നടത്തിയ നീക്കം പൊളിഞ്ഞെന്നും ഇന്ന് തന്നെ അധികാരം വീണ്ടും ഏറ്റെടുക്കുമെന്നുമുള്ള നിലപാടിലാണ് സഹകരണവേദിയെന്ന പേരിലെ പഴയ ഭരണസമിതി.
എന്നാൽ പഴയ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ ആഴ്ചകൊണ്ട് പൂർത്തിയായെന്നും ഇനി അധികാരമേറ്റെടുക്കാനാവില്ലെന്നുമാണ് അഡ്മിനിസ്ട്രേറ്ററുടെ നിലപാട്. അതുകൊണ്ട് തന്നെ അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്താൻ അധികാരമുള്ള സംസ്ഥാന വ്യവസായ വാണീജ്യ ഡയറക്ടർ പുതിയ ഉത്തരവ് ഉടൻ ഇറക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം തുടരുമെന്നും ഇടത് യൂണിയനുകൾ വാദിക്കുന്നു.