തൃശൂരിലെ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് പനിയെ നേരിടുന്നതിൽ തിരിച്ചടിയാകുന്നൂവെന്ന് ജനപ്രതിനിധികൾ. കൂടുതൽ സമയം ജോലി ചെയ്യാൻ ഡോക്ടർമാർ തയാറാകണമെന്ന് മന്ത്രി എ.സി.മൊയ്തീൻ ആരോഗ്യവകുപ്പിനോട് നിർദേശിച്ചു. അടുത്ത ആഴ്ച ശുചീകരണ യജ്ഞം നടത്താനും ജില്ലാതല അവലോകനയോഗം തീരുമാനിച്ചു.
ദിവസം ചെല്ലുംതോറും തൃശൂർ ജില്ലയിൽ പനി ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടിവരികയാണ്. രണ്ട് ദിവസത്തിനിടെ അഞ്ച് പേർ പനി ബാധിച്ച് മരിച്ചു. ഈ സാഹചര്യത്തിലാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തിൽ അവലോകനം യോഗം ചേർന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലടക്കമുള്ള ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധിയാണെന്ന് എം.എൽ.എമാർ ചൂണ്ടിക്കാട്ടി.
കൂടുതൽ ഡോക്ടർമാരെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ പ്രത്യേക സാഹചര്യത്തിൽ അധികസമയം ജോലി ചെയ്യാന് ഡോക്ടർമാർ സന്നദ്ധരാവണമെന്ന നിർദേശവും മുന്നോട്ടുവച്ചു.
പകർച്ചപ്പനി പ്രതിരോധത്തിന് തയാറാക്കുന്ന മാസ്റ്റർ പ്ളാൻ കടലാസിലൊതുങ്ങിയിട്ടോ കൂടുതൽ പണം ചെലവഴിച്ചിട്ടോ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 27,28,29 തീയതികളിൽ കൂട്ടായ പ്രതിരോധ പ്രവർത്തനത്തിന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.