അറിവിന്റെ വിശാല ലോകത്ത് എത്തിയിട്ടും എല്ലാമുപേക്ഷിച്ച് വായനയുടെ ലോകത്തേക്ക് മാത്രമായി ഒതുങ്ങിയിരുന്ന പുത്തൻചിറയിലെ ‘ദ് വാക്കർ’ എന്ന ദിവാകരൻ നായർ ഓർമയായിട്ട് രണ്ട് വർഷം. ഈ വായനാദിനത്തിൽ ഓർക്കേണ്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് കൊമ്പത്തുകടവ് സ്വദേശി കണ്ണാടിപറമ്പിൽ ദിവാകരൻ. ശിവശങ്കരപിള്ളയുടെയും മീനാക്ഷിയുടെയും നാല് മക്കളിൽ മൂന്നാമനായി ജനിച്ച ദിവാകരൻ മരണം വരെ ദൂരങ്ങൾ താണ്ടി അറിവ് നേടാൻ അലഞ്ഞു.
ദിവാകരൻ ഇന്നും പുത്തൻചിറക്കാരുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമകളാണ്. മുംബൈയിലെ പ്രശസ്ത കലാലയത്തിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെനിന്നു തന്നെ നിയമ ബിരുദവും കരസ്ഥമാക്കി. റിസർവ് ബാങ്ക് ഉദ്യോഗമുണ്ടായിരിക്കെയാണ് എല്ലാം ഉപേക്ഷിച്ച് വായനയുടെ ലോകത്തേക്ക് മാത്രമായി അദ്ദേഹം മടങ്ങിയത്.
പിന്നീട് ലോക ക്ലാസിക്കുകളും അനുബന്ധ പുസ്തകങ്ങളും മാത്രമായിരുന്നു സുഹൃത്തുക്കൾ. ആരോടും അധികം അടുപ്പം ഭാവിക്കാത്ത പ്രകൃതമാണെങ്കിലും പുസ്തകങ്ങളുടെ കാര്യം വിഷയമായാൽ പിന്നെ ദിവാകരൻ വാചാലനാകും. തൊപ്പിയും ഓവർക്കോട്ട് പോലുള്ള ഷർട്ടും മുണ്ടുമായിരുന്നു വേഷം. ഒരു കയ്യിൽ ഊന്നുവടിയും മറുകയ്യിൽ പുസ്തകങ്ങൾ നിറച്ച സഞ്ചിയുമുണ്ടാകും.
വീടു തോറും നടന്ന് പുസ്തകങ്ങൾ ചോദിച്ചുവാങ്ങി വായിക്കലാണ് പ്രധാന പരിപാടി. വായന കഴിഞ്ഞാൽ കൃത്യമായി തിരികെ നൽകുകയും ചെയ്തിരുന്നു. തറവാട്ടിലെ അംഗങ്ങൾ വീടുവച്ചു പിരിഞ്ഞതോടെ പിന്നീട് ദിവാകരന്റെ ജീവിതം വനങ്ങൾ നിറഞ്ഞ വളപ്പിലെ തറവാട്ടുവീട്ടിലായിരുന്നു. വീട് അകവും പുറവും കാടുകയറിയ നിലയും.
ഇതായിരുന്നു ഏറെ ഇഷ്ടവും. പുലർച്ചെ മുതൽ പുസ്തകങ്ങൾ തേടിയുള്ള നടത്തം. ഇടയ്ക്ക് ചായക്കടകൾ കണ്ടാൽ ചെന്ന് കാപ്പി ഓർഡർ ചെയ്യും. ഒന്നല്ല, അഞ്ച് എണ്ണം. കിട്ടുന്ന മുറയ്ക്ക് ധൃതിയിൽ അകത്താക്കി നടത്തം തുടരും. പ്രായം തളർത്തിയ ശരീരവുമായി അലയുന്നതിനിടെ അറിവിന്റെ ലോകത്തുനിന്ന് ദിവാകരൻ മടങ്ങിയത് 2015 ജൂലൈ 31നാണ്.