വൈപ്പിനിൽ നിന്നുള്ള ബസുകളെ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിന് ഗോശ്രീപാലങ്ങളോളം പഴക്കമുണ്ട്. ബസുകൾ ഹൈക്കോടതി ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് ദ്വീപ് നിവാസികൾക്കുണ്ടാക്കുന്നത്. കൊച്ചി മെട്രോയുടെ ഏതെങ്കിലുമൊരു സ്റ്റേഷനിലേക്ക് ബസുകളുടെ സർവീസ് നീട്ടണമെന്നാണ് വൈപ്പിൻകരക്കാരുടെ ആവശ്യം.
വൈപ്പിനിൽ നിന്നൊഴികെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾക്കും കൊച്ചി നഗരത്തില്‍ പ്രവേശനമുണ്ട്. എന്നാൽ ദ്വീപിൽ നിന്നുള്ള ബസുകള്‍ ഹൈക്കോടതി ജങ്ഷനിൽ യാത്ര അവസാനിപ്പിക്കണം. ദ്വീപ് നിവാസികൾക്ക് നഗരത്തിൽ മറ്റെവിടെ പോകണമെങ്കിലും മറ്റ് വാഹനങ്ങളാണ് ആശ്രയം.
വൈപ്പിനിൽ നിന്നുള്ള ബസുകളുടെ സർവീസ് മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയോ എം.ജി.റോഡ് മെട്രോ സ്റ്റേഷന്‍ വരെയോ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ യുക്തിരഹിതമായ കാരണങ്ങള്‍ പറഞ്ഞ് വൈപ്പിനിൽ നിന്നുള്ള ബസുകൾക്ക് നഗര വിലക്ക് തുടരാനാണ് അധികാരികളുടെ തീരുമാനം.