തൃശൂരിലെ ചിമ്മിനി അണക്കെട്ടിന്റെ നിർമാണത്തിനായി കുടിയിറക്കിയവർക്കുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ആദിവാസികൾ സമരത്തിൽ. പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവും അട്ടിമറിച്ചതോടെയാണ് കുടിൽകെട്ടി സമരം ആരംഭിച്ചത്. കള്ളിച്ചിത്ര കോളനിയിലെ ആദിവാസികൾ പാലപ്പിള്ളിയിലെ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു.
മുപ്പത് വർഷം മുൻപ് ചിമ്മിനി അണക്കെട്ടിന് വേണ്ടി കുടിയിറക്കിയപ്പോൾ ഒരു കുടുംബത്തിന് ഒരേക്കർ ഭൂമിയും രണ്ട് പേർക്ക് തൊഴിലുമെന്നതായിരുന്നു വാഗ്ദാനം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തൊഴിൽ നൽകിയില്ല. ഭൂമി നൽകിയതാകട്ടെ 65 സെന്റ് മാത്രം. ഇതിനെതിരെ ആദിവാസികൾ കോടതിയെ സമീപിച്ചപ്പോൾ ആറ് മാസത്തിനകം ഭൂമിയും തൊഴിലും നൽകാൻ കഴിഞ്ഞ ജൂണിൽ ഹൈക്കോടതി ഉത്തരവിട്ടു. അതും നടപ്പാകാതായതോടെയാണ് കള്ളിച്ചിത്ര കോളനിയിലെ ആദിവാസികൾ സമരം ആരംഭിച്ചത്.
ഇരുപത് ദിവസത്തോളമായി ഇവർ പാലപ്പിള്ളി വനംവകുപ്പ് ഓഫീസിന് സമീപം കുടിൽകെട്ടി സമരത്തിലാണ്. എന്നിട്ടും അധികാരികൾ തിരിഞ്ഞ് നോക്കാത്തതിനാൽ ഇന്നലെ വനംവകുപ്പ് ഓഫീസിനുള്ളിൽ കയറി ഉപരോധിച്ചു.
ഇതോടെ തഹസീൽദാറടക്കമെത്തി ചർച്ച നടത്തി. പുനരധിവാസത്തെക്കുറിച്ച് ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകാമെന്ന ഉറപ്പിൽ ഓഫീസിനുള്ളിലെ ഉപരോധം വൈകിട്ടോടെ അവസാനിപ്പിച്ചു. എന്നാൽ തീരുമാനമാകും വരെ കുടിൽകെട്ടി സമരം തുടരും.