അർബുദ ബാധിതനായ മൂന്ന് വയസുകാരനെ രക്ഷിക്കാൻ ഒറ്റക്കെട്ടായി ഒരു ഗ്രാമം രംഗത്ത്. രക്താർബുദ ചികിത്സക്കായി ജനിതക സാമ്യമുള്ള രക്തമൂലകോശം ദാതാവിനെ കണ്ടെത്താൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് ഇരിങ്ങാലക്കുടക്ക് സമീപമുള്ള പടിയൂർ ഗ്രാമക്കാർ മാതൃകയായത്. 1200 ലേറെ പേരാണ് രക്തമൂലകോശം ദാനം ചെയ്യാൻ തയാറായിയെത്തിയത്.
തൃശൂർ ജില്ലയിലെ പടിയൂർ പഞ്ചായത്തിലെ ഊളക്കൽ വീട്ടിൽ അക്ബർ ഷാഹിന ദമ്പതികളുടെ മൂന്ന് വയസുള്ള മകൻ അസ്നാന് രക്താർബുദമാണ്. രക്തമൂലകോശം അഥവാ മജ്ജ മാറ്റിവച്ചുള്ള ചികിത്സയിലൂടെ രോഗം പൂർണമായും മാറ്റാമെന്നാണ് ഡോക്ടർമാരുടെ ഉറപ്പ്. പക്ഷെ ജനിതകസാമ്യമുള്ള രക്തമൂലകോശം കണ്ടെത്തുക വളരെ വളരെ പ്രയാസമാണ്. കുരുന്ന് ജീവൻ രക്ഷിക്കാനായി ആ വലിയ ദൗത്യമാണ് പടിയൂര് പഞ്ചായത്തിലെ വിവിധ ജാതിമത രാഷ്ട്രീയ സന്നദ്ധ സംഘടനകളെല്ലാം ഒത്തുചേർന്ന് ഏറ്റെടുത്തത്.
സാമ്യമുള്ള രക്തമൂലകോശദാതാവിനെ കണ്ടെത്താനായി ചെന്നൈയിൽ നിന്നുള്ള വിദഗ്ദസംഘത്തെയെത്തിച്ചാണ് ക്യാംപ് നടത്തിയത്. അസ്നാന്റെ ബന്ധുക്കളടക്കം 18നും 50 നും ഇടയിലുള്ള 1208 േപർ പരിശോധനക്കെത്തി സാംപിൾ നൽകി. 45 ദിവസം കഴിയണം ഫലം അറിയണമെങ്കിൽ. സമാനകോശം കണ്ടെത്താനുള്ള സാധ്യത ബന്ധുക്കളിൽ 25 ശതമാനവും മറ്റുള്ളവരിൽ ലക്ഷങ്ങളിൽ ഒന്ന് മാത്രമാണ്. എങ്കിലും കൂട്ടായ ശ്രമവും പ്രാർത്ഥനയ്ക്കും ഒടുവിൽ അസ്നാന്റെ ജീവൻ രക്ഷിക്കാൻ വഴിതെളിയുമെന്ന ഉറച്ച വിശ്വാസത്തിൽ കാത്തിരിക്കുകയാണ് ഈ നാട്ടുകാർ.