പത്തനംതിട്ട ചിറ്റാറിൽ സ്വകാര്യ വൈദ്യുതി പദ്ധതിക്കായി ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക. കക്കാട്ടാറിലെ കാരിക്കയം പദ്ധതിക്കായാണ് നിയമം ലംഘിച്ചുള്ള നടപടി. വെള്ളം കയറിയതിനെത്തുടർന്ന് നിരവധി വീടുകൾ അപകടത്തിലാണ്
ഇഡിസിഎൽ കമ്പനിയുടെ ഉടമസ്ഥതയിൽ കക്കാട്ടാറിൽ സ്ഥാപിച്ചിട്ടുള്ള രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ജനങ്ങളുടെ ആശങ്ക കൂട്ടുന്നത്. മണക്കയം പാമ്പിനി പ്രദേശത്തെ ഇരുകരകളിലും താമസിക്കുന്നവർ വെള്ളപ്പൊക്കഭീതിയിലാണ്. വസ്തുവിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ജലസംഭരണിയുടെ 47 മീറ്റർ എന്നത് നിയമം മറികടന്ന് 55 മീറ്ററിലധികമാക്കിയതാണ് പ്രതിസന്ധി.
ഭീഷണി നേരിടുന്നവരുടെ ഭൂമിയും വീടും കമ്പനി വാങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയത്തിൽ ഹൈക്കോടതിയെയും ജില്ലാഭരണകൂടത്തെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് മണക്കയം പാമ്പിനി ഭൂസംരക്ഷണസമിതി പ്രവർത്തകർ പറയുന്നു.
ചിലരുടെ കൈയ്യിൽ നിന്ന് നേരത്തെ കമ്പനി ഭൂമി വാങ്ങിയിട്ടുണ്ട്. വെള്ളം കയറിയ ഭൂമി ഉൾപ്പെടെ ഡാം കമ്മിഷൻ ചെയ്യുന്നതിന് മുൻപ് വാങ്ങണമെന്നാണ് സമരസമിതിയുടെ ആവശ്യം. ജലനിരപ്പ് ഉയർന്നതോടെ നാലു റോഡുകളും കുളിക്കടവുകളും വെള്ളത്തിനടിയിലായി. ഇവ പുനസ്ഥാപിക്കണം. ഏറ്റെടുക്കാത്ത ഭൂമിയിൽ വെള്ളം കയറുന്നുണ്ടെങ്കിൽ ജലനിരപ്പ് താഴ്ത്തണമെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കുന്നുവെന്നും സമരസമിതി ആരോപിക്കുന്നു.