പെരിയാറിൽ വീണ്ടും മൽസ്യക്കുരുതി. വ്യവസായശാലകൾ രാസമാലിന്യം ഒഴുക്കിയതാണ് കാരണമെന്നാണ് നിഗമനം. അതേസമയം, ഇങ്ങനെ ചത്തുപൊങ്ങിയ മീനുകളെ ശേഖരിച്ച് വിൽപനയ്ക്ക് എത്തിക്കാനുള്ള സംഘങ്ങളും സജീവമായി രംഗത്തെത്തി. ഏലൂർ പാതാളത്താണ് ഇന്നലെ വൈകിട്ട് മുതൽ മീനുകൾ കൂട്ടമായി ചത്തുപൊങ്ങുന്നത്.
രാസമാലിന്യങ്ങളുടെ വിഷം കലർന്നാണ് പെരിയാറിൽ അടിക്കടി മീനുകൾ ചത്തുപൊങ്ങുന്നതെന്ന് എല്ലാവർക്കും അറിയാം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പാതാളത്തെ റഗുലേറ്ററിന്റെ ഷട്ടർ ഉയർത്തിയപ്പോൾ വ്യവസായശാലകൾ മാലിന്യം ഒഴുക്കിയതാണ് ഇത്തവണത്തെ മൽസ്യക്കുരുതിക്ക് കാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു. എന്നാൽ കച്ചവടക്കണ്ണോടെ മീൻ പിടിക്കാൻ എത്തുന്നവർക്ക് അതൊന്നും പ്രശ്നമല്ല. മൽസ്യക്കുരുതിയുടെ വിവരമറിഞ്ഞ് കുട്ടവഞ്ചിക്കാരുടെ സംഘങ്ങൾ ഇവിടേക്ക് എത്തിക്കൊണ്ടിരുന്നു. ചത്ത മീനുകളെ വാരിയെടുത്ത് നാട്ടുകാരുടെ തീൻമേശയിലേക്ക് എത്തിക്കാനുള്ള പുറപ്പാടാണിത്. വിപണിയിൽ നല്ല ഡിമാൻഡുള്ള കൊഞ്ച്, കരിമീൻ മുതൽ, പുഴയുടെ അടിത്തട്ടിൽ കഴിയുന്ന മതിരാൻ, പാലാംകണ്ണി എന്നിവയെല്ലാം കൂട്ടത്തിലുണ്ട്. രാസമാലിന്യമേറ്റ് പിടഞ്ഞുചത്തതാണെന്ന് വ്യക്തമാണെങ്കിലും ഇവയെ വിപണിയിൽ വിറ്റഴിക്കാനുള്ള ഈ ശ്രമം തടയാൻ ആരുമില്ല. പൊലീസും റവന്യു ഉദ്യോഗസ്ഥരുമെല്ലാം സ്ഥിതി നിരീക്ഷിച്ചുമടങ്ങിപ്പോയി. രണ്ട് മാസത്തിന് മുൻപും ഇതുപോലെ ഏലൂർ വ്യവസായ മേഖലക്കടുത്ത് പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തതാണ്. ബണ്ടിന്റെ ഷട്ടർ കഴിഞ്ഞ ദിവസം തുറന്നതോടെയാണ് പെരിയാർ നിറം മാറിയത്.
മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിക്കാതെയായിരുന്നു ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെന്നാണ് ആക്ഷേപം. പ്രതിഷേധം ഉയർന്നതോടെ ഷട്ടർ അടച്ചു. അപ്പോഴേക്കും പക്ഷേ വെള്ളത്തിൽ ആവശ്യത്തിലധികം രാസമാലിന്യം ഒഴുകിയെത്തിയിരുന്നു.