നൂറാം സ്കൂബ ഡൈവിങ് ടൈഗർ സ്രാവുകൾക്കൊപ്പം നീന്തി അവിസ്മരണീയമാക്കി അച്ഛനും മകളും. ഭൂമധ്യരേഖയ്ക്ക് തൊട്ടുതാഴെയുള്ള മാലിദ്വീപിലെ ഫുവമുല്ല ദ്വീപിലാണ് ഒഡീഷ സ്വദേശികളായ പ്രിയദർശീ പാണിഗ്രഹിയും 16കാരിയായ മകൾ തിസ്യ പാണിഗ്രഹിയും അപൂർവ നേട്ടം ആഘോഷിച്ചത്.
യുഎഇയിൽനിന്ന് സ്കൂബ ഡൈവിങ് പരിശീലനം നേടിയ ഇരുവരും 30 മീറ്റർ വരെ ആഴത്തിൽ ഡൈവ് ചെയ്യാൻ കഴിയുന്ന അഡ്വാൻസ്ഡ് ഓപ്പൺ വാട്ടർ ഡൈവർമാരാണ്. നൂറാം ഡൈവിങ് വ്യത്യസ്തമാക്കാൻ ടൈഗർ ഷാർക്കുകളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഫുവമുല്ലയിലേക്ക് പോകണമെന്ന ആശയം മുന്നോട്ടുവെച്ചത് തിസ്യയായിരുന്നു.
2020ൽ പത്താം വയസ്സിൽ ഫുജൈറയിൽനിന്ന് ഡൈവിങ് ലൈസൻസ് നേടിയതോടെ ഒഡീഷയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കൂബ ഡൈവറായി തിസ്യ മാറിയിരുന്നു. ചെറുപ്രായത്തിൽ തന്നെ കടലിന്റെ വിസ്മയങ്ങൾ അടുത്തറിയാൻ കഴിഞ്ഞതാണ് സ്കൂബ ഡൈവിങ്ങിനോടുള്ള താൽപര്യം വർധിപ്പിച്ചതെന്ന് കുടുംബം പറയുന്നു. ഏകദേശം 500 കിലോഗ്രാം വരെ ഭാരവും 16 അടി വരെ നീളവുമുള്ള ഭീമൻ ടൈഗർ സ്രാവുകൾ തൊട്ടരികിലൂടെ നീന്തിപ്പോയ അനുഭവം വിവരണാതീതമായിരുന്നെന്ന് ദുബായിൽ പ്രവാസിയായ പ്രിയദർശീ പാണിഗ്രഹി പറഞ്ഞു.
2012 മുതലാണ് പ്രിയദർശി സ്കൂബ ഡൈവിങ് പാഷനായി കൊണ്ടുനടക്കുന്നത്. കടലിനടിയിലെ സുരക്ഷാ മാനദണ്ഡങ്ങളും അച്ചടക്കവും കൃത്യമായി പാലിച്ചാണ് അച്ഛനും മകളും ഓരോ ഡൈവിങ്ങും പൂർത്തിയാക്കുന്നത്. സ്കൂബ ഡൈവിങ്ങിലെ കൂടുതൽ ഉന്നത പരിശീലനങ്ങളും നേട്ടങ്ങളും സ്വന്തമാക്കുന്നതിനൊപ്പം കടലിലെ ചരിത്രാവശിഷ്ടങ്ങൾ തേടിയുള്ള യാത്രകളും സമുദ്രസംരക്ഷണ പ്രവർത്തനങ്ങളുമാണ് ഇരുവരുടെയും ഭാവി പദ്ധതികൾ. സമുദ്രസമ്പത്തിനെ മാലിന്യങ്ങളിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വരുംതലമുറയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഇവർക്കുണ്ട്.