ഇഡി കേസിലെ പ്രതികള്‍ മ്യൂസിയം സ്റ്റേഷനു മുന്‍പില്‍ ഓണാഘോഷം നടത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രതിയും സിപിഎം നേതാവുമായ ഐ.പി ബിനു എത്തിയത് പൊലീസുകാരുടെ ഓണാഘോഷ വേഷത്തിലായിരുന്നു. ഈ വസ്ത്രം ബിനുവിനു വാങ്ങിച്ചു നല്‍കിയത് പൊലീസുകാര്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Also Read: ഇനി വിജയ്ക്കൊപ്പം; നടന്‍ ദേവന്‍ ടിവികെയില്‍ ചേര്‍ന്നു
‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’–എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്കു മുന്നിൽ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ ബിനു സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഓണമാഘോഷിച്ച് ബിനു ഊഞ്ഞാലാടുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. പൊലീസുകാർ നോക്കിനിൽക്കെ ആയിരുന്നു നഗരമധ്യത്തിലെ സ്റ്റേഷനിൽ പ്രതിയുടെ ഊഞ്ഞാലാട്ടം.
സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി റാവാഡ എ.ചന്ദ്രശേഖർ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസുകാരുടെ ഓണാഘോഷത്തിലാണ് ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികൾ പങ്കെടുത്തത്. ഓണാഘോഷത്തിനായി ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു പൊലീസുകാരുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ബിനുവും എത്തിയത്. നഗരത്തിലെ കടയിൽനിന്ന് പൊലീസുകാർ വസ്ത്രം വാങ്ങിയതിനൊപ്പം ബിനുവിനും കൂടി വാങ്ങിയെന്നാണു വിവരം. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ ആണ് ബിനുവിനു വസ്ത്രം കൈമാറിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടറും സേനയിലെ ഇടതുസംഘടനാ നേതാവുമായ ആർ.പ്രശാന്തിന്റെ അറിവോടെയാണ് പ്രതികൾ ആഘോഷത്തിൽ പങ്കെടുത്തതെന്നാണു സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇ.ഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായ പ്രശാന്തിനെ കഴിഞ്ഞദിവസം തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇദ്ദേഹം സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയായിരുന്നു ആഘോഷം.
മ്യൂസിയം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഇ.ഡി ആക്രമണക്കേസിൽ ജയിലിലായിരുന്ന ബിനു ഉൾപ്പെടെയുള്ള പ്രതികൾ അടുത്തയിടെയാണ് ജാമ്യത്തിലിറങ്ങിയത്. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാണു ജാമ്യവ്യവസ്ഥ. രാവിലെ സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമായിരുന്നു ആഘോഷം.