ഓണത്തിന് കേരളത്തെ കസവുടുപ്പിക്കാനുള്ള തിരക്കിലാണ് ബാലരാമപുരം കൈത്തറി ഗ്രാമം. കുഴിത്തറികളിൽ നെയ്യുന്ന കൈത്തറികൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ബാലരാമപുരത്തെ കൈത്തറിക്കാഴ്ചകൾ കണ്ടുവരാം.
നെയ്ത്തുഗ്രാമമായ ബാലരാമപുരം ഉണരുന്നത് ഈ തറിത്താളം കേട്ടാണ്. ഓണത്തിന് കസവിന്‍റെ തിളക്കമൊരുക്കുന്ന, പ്രൗഢിക്കൊപ്പം പാരമ്പര്യവും ഇഴചേരുന്ന നെയ്ത്തുകാരുടെ ജീവതാളം. നിലത്തു കുഴിച്ച കുഴികളിൽ നിന്നാണ് വസ്ത്രങ്ങൾ നെയ്യുന്നത്. കൈകാലുകളും മനസ്സും താളത്തിനൊപ്പം ചേരണം. ആകൃതികളും ഡിസൈനുകളും ഊടും പാവും നെയ്യുമ്പോൾ കൈത്തറിയിൽ വർണവസന്തം വിരിയും. പ്രകൃതിദത്തമായ പരുവപ്പെടുത്തിയ നൂല് ഉണക്കപ്പാവിൽ നെയ്തെടുക്കുന്നതാണ് ബാലരാമപുരം കൈത്തറിയുടെ പ്രത്യേകത. പതിവുപോലെ പുളിയിലക്കരയ്ക്കും ഈർക്കിലി കസവിനും ആവശ്യക്കാരേറെയുണ്ടെങ്കിലും പ്രിന്‍റഡ് കൈത്തറിക്ക് ഇത്തവണ പ്രിയമേറെ. കാലം മാറി പവർലൂം എത്തിയതോടെ പരമ്പരാഗത തറിയിൽ നെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പക്ഷേ ബാലരാമപുരത്തെ നെയ്ത്തുകാരുടെ നിറം മുക്കാത്ത ജീവിതത്തിന് ഓണം എക്കാലവും പ്രതീക്ഷയാണ്.