farm-kseb

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ല് നൽകിയ കെ.എസ്.ഇ.ബിക്ക് 10000 രൂപ പിഴയിട്ട് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോടതിച്ചെലവിനത്തിൽ 3000 രൂപ കൂടി പിഴയ്ക്ക് പുറമേ കെ.എസ്.ഇ.ബി പരാതിക്കാരന് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. 

ഇളമ്പ സ്വദേശി രവീന്ദ്രൻപിള്ളയുടെ പരാതിയിലാണ് നടപടി. കെ.എസ്.ഇ.ബി നല്കിയ ബില്ലും കമ്മിഷൻ റദ്ദാക്കി. 

പത്താംക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള കൃഷിപ്പണി ചെയ്യുന്ന രവീന്ദ്രൻ പിള്ള (72) തനിച്ചാണ് കോടതിയിൽ വാദിച്ചത്. കെ.എസ്.ഇ.ബി.ക്കുവേണ്ടി അഭിഭാഷകൻ ഹാജരായി. 

2013ൽ രവീന്ദ്രൻപിള്ള വാങ്ങിയ വീടിന്റെ വൈദ്യുതിബില്ലുമായി ബന്ധപ്പെട്ടായിരുന്നു പരാതി.  123 രൂപയുടേതായിരുന്നു വീട് വാങ്ങിയശേഷമുള്ള ആദ്യത്തെ ബില്ല്. രണ്ടുമാസം കഴിഞ്ഞ്  3000 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെന്ന് കാട്ടി 25,059 രൂപയുടെ ബില്ല് നൽകി.  ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്ന് കാണിച്ച് രവീന്ദ്രൻപിള്ള കെ.എസ്.ഇ.ബിക്ക് പരാതി നൽകി. ഇടിമിന്നൽ കാരണം ഉണ്ടായതാകാമെന്ന് കെ.എസ്.ഇ.ബി വിലയിരുത്തിയെങ്കിലും ബില്ലടയ്ക്കാനായിരുന്നു നിർദ്ദേശം. തുക അടയ്ക്കാൻ കഴിയാതെ വന്നതോടെ രവീന്ദ്രൻപിള്ളയുടെ വീട്ടിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചു. തുടർന്ന് രവീന്ദ്രൻപിള്ള  ആറ്റിങ്ങൽ ഓഫീസിൽ പരാതി നൽകി.

അസിസ്റ്റന്റ് എൻജിനിയർ പരിശോധന നടത്തി 4000 രൂപ അടയ്ക്കാൻ നിർദ്ദേശിച്ചു. ഈ തുക രവീന്ദ്രൻ പിള്ള അടച്ചതോടെ അടുത്ത ദിവസം കണക്ഷൻ പുനഃസ്ഥാപിച്ചു. അവശേഷിക്കുന്ന 21,059 രൂപയുടെ കുടിശികയും പലിശയും ചേർത്ത് 35,308 രൂപ 15 ദിവസത്തിനകം അടയ്ക്കണമെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. അങ്ങനെയാണ് രവീന്ദ്രൻപിള്ള 2017 ഡിസംബർ 28നാണ്  ജില്ലാഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതിയുമായെത്തിയത്.  ജൂൺ 22നാണ് അദ്ദേഹത്തിന് അനുകൂലമായി കമ്മിഷൻ വിധി പ്രസ്താവിച്ചത്.  

ENGLISH SUMMARY:

Consumer rights in Kerala were upheld as the Thiruvananthapuram District Consumer Disputes Redressal Commission fined KSEB ₹10,000 for issuing a bill for unused electricity. The commission also ordered KSEB to pay ₹3,000 towards the complainant's legal costs, effectively canceling the erroneous bill and protecting the consumer's rights.