ഇരട്ടക്കുട്ടികളെ കൊണ്ട് സമ്പന്നമാണ് കാസർകോട് തൃക്കരിപ്പൂരിലെ സെന്‍റ് പോൾസ് എയുപി സ്കൂൾ. 18 ജോഡി ഇരട്ടക്കുട്ടികളാണ് ഈ അധ്യായന വർഷത്തിൽ സ്കൂളിലേക്ക് എത്തിയത്. സ്കൂൾ സന്ദർശിക്കാൻ എത്തുന്നവർക്ക് ഇരട്ടക്കുട്ടി കൂട്ടത്തെ കാണുമ്പോൾ കൗതുകമാണ്.
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ പല പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ കാസർകോട് തൃക്കരിപ്പൂരിൽ കളി ഒരല്പം കൗതുകമായി. മറ്റൊന്നും കൊണ്ടല്ല പന്ത് പാസ് ചെയ്യുന്നയാൾക്കും ഗോളടിക്കുന്നയാൾക്കും ഒരേ മുഖസാദൃശ്യം. വിദ്യാലയത്തിലെ 18 ജോഡി ഇരട്ടക്കുട്ടികളാണ് ഈ കളിക്കളത്തിൽ.
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇരട്ടക്കുട്ടിക്കൂട്ടത്തെ കാണാനാവും. ഒന്നാം ക്ലാസിൽ മാത്രം പ്രവേശനം നേടിയത് അഞ്ചു ജോഡി ഇരട്ട കുട്ടികൾ. വിദ്യാലയത്തിലെ പ്രധാന അധ്യാപിക മിനി ഇരട്ടക്കുട്ടികളുടെ അമ്മയാണെന്നതും മറ്റൊരു കൗതുകം.
കുട്ടികളെ കാണുന്നവർക്ക് പേരൊക്കെ മാറിപ്പോകും. എന്നാലും 38 ജോഡി ഇരട്ടക്കുട്ടികൾ വരെ ഒരു അധ്യായനവർഷത്തിൽ പഠിച്ചിരുന്ന ചരിത്രവും ഈ വിദ്യാലയത്തിനുണ്ട്.