തൃശൂർ വടക്കേ ബസ് സ്റ്റാൻഡ് ജങ്ഷനില്‍ ഒരു കൂറ്റൻ ലഹരിവിരുദ്ധ ശിൽപമുണ്ട്. സ്കൂൾ ബാഗുമായി വരുന്ന വിദ്യാർഥിയെ ലഹരിയുടെ നീരാളി പിടിക്കാൻ പോകുന്ന ഒരു ശിൽപം. വാഹനങ്ങളുടെ നെട്ടും ബോൾട്ടും ഉപയോഗിച്ചാണ് ശിൽപം നിര്‍മിച്ചിരിക്കുന്നത്. ഇതിനു പിന്നിലായി ഒരു സിറിഞ്ചുണ്ട്. ജീവിതത്തിന്റെ നെട്ടും ബോൾട്ടും ഇളക്കാൻ കഴിയുന്ന ലഹരിയുടെ നീരാളിയെന്നതിന് പ്രതീകാത്മകമായി നിര്‍മിച്ച ശില്‍പമാണിത്.
മുപ്പതുവർഷം കേരള പൊലീസിൽ ലഹരിവേട്ടയ്ക്കെതിരെ പോരാടിയായ റിട്ടയേർഡ് എസ്.ഐ എൻ.ജി. സുവ്രതകുമാറാണ് ലഹരിവിരുദ്ധ ശിൽപത്തിന്‍റെ ആശയം മുന്നോട്ടുവച്ചത്. ഡാവിഞ്ചി സുരേഷാണ് ശിൽപം പണിതത്. ലഹരിയുടെ നീരാളിയിൽ നിന്ന് വിദ്യാർഥിയെ രക്ഷപ്പെടുത്തുന്ന കേരള പൊലീസിന്‍റെ കൈകളാണ് പ്രമേയം. നാടിന്റെ ഇപ്പോഴത്തെ ലഹരി അവസ്ഥ പറയുന്ന ശിൽപം ആളുകളും ഏറെ കൗതുകത്തോടെ നോക്കിനില്‍ക്കാറുണ്ട്.