കോയമ്പത്തൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍, വാർത്താസമ്മേളനത്തിനിടെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം വേദനാജനകമാണെന്ന് കണ്ടന്‍റ് ക്രിയേറ്റര്‍ ഡോ. ആഷ ഉല്ലാസ്. ഇത്തരം വിഷയങ്ങളില്‍ ഉ ണ്ടാകേണ്ടത് ഗൗരവവും ഉത്തരവാദിത്തബോധവുമാണെന്നും, അല്ലാകെ ചിരിയും അലംഭാവവും അല്ലെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

 

പത്തു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പരാജയമാണ്. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം കൂടുതൽ വേദനാജനകമാണ്. ഒരു കുഞ്ഞിന്റെ ദാരുണാന്ത്യം വിശദീകരിക്കുന്ന വേളയിൽ ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകേണ്ടത് ഗൗരവവും ഉത്തരവാദിത്തബോധവുമാണ്. ചിരിയും അലംഭാവവും അല്ല. 

ഇത്തരം സംഭവങ്ങൾ പൊതുജനങ്ങൾക്കിടയിൽ നിയമവ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. നീതിന്യായ പ്രക്രിയയുടെ ആദ്യപടിയായ പൊലീസ് തന്നെ ഇരയുടെ വേദന ഉൾക്കൊള്ളുന്നില്ലെങ്കിൽ സാധാരണക്കാരൻ എങ്ങോട്ട് പോകും. ഓർക്കുക, നീതി വൈകിയതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്:

നിർഭയ കേസ്, ഡൽഹി 2012: രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവം. പ്രതികളെ തൂക്കിലേറ്റാൻ വേണ്ടി വന്നത് 7 വർഷവും 3 മാസവും. 7 വർഷം ആ അമ്മ കോടതി വരാന്തയിൽ കരഞ്ഞു തീർത്തു.

കത്വ കേസ്, ജമ്മു 2018: 8 വയസ്സുകാരി ആസിഫ. പീഡിപ്പിച്ച് കൊന്നു. വിധി വരാൻ 17 മാസം. പ്രതികൾ ഇന്നും അപ്പീലുമായി ജീവിക്കുന്നു.

ഹൈദരാബാദ് വെറ്ററിനറി ഡോക്ടർ, 2019: പൊതുജനം രോഷാകുലരായി. പോലീസ് എൻകൗണ്ടറിലൂടെ 10 ദിവസത്തിനുള്ളിൽ പ്രതികൾക്ക് അന്ത്യം. നീതിന്യായ വ്യവസ്ഥയുടെ വേഗത ഇല്ലായ്മയാണ് ജനത്തെ എൻകൗണ്ടർ ആഘോഷിക്കാൻ പ്രേരിപ്പിച്ചത്.

വാളയാർ കേസ്, കേരളം 2017: 13ഉം 9ഉം വയസ്സുള്ള രണ്ട്  പെൺകുട്ടികൾ. ദുരൂഹ സാഹചര്യത്തിൽ മരണം. 

ഈ കേസുകൾ ഓരോന്നും വിളിച്ചു പറയുന്നത് ഒന്നാണ്: നമ്മുടെ നിയമം പുസ്തകത്തിൽ കടുപ്പമാണ്, നടപ്പാക്കലിൽ പതുക്കെയാണ്.

ഇവിടെയാണ് ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങൾക്കെതിരായ സീറോ ടോളറൻസ് നയം ചർച്ചയാകുന്നത്. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ അതിവേഗവും കർശനവുമായ നടപടികൾ സ്വീകരിക്കുമ്പോൾ അത് സമൂഹത്തിന് നൽകുന്ന സന്ദേശം വലുതാണ്: കുറ്റകൃത്യത്തിന് ശിക്ഷ ഉറപ്പാണ്, ഉടനടിയാണ്.

നമുക്ക് വേണ്ടത് പ്രതികാരമല്ല, നീതിയാണ്. പക്ഷേ ആ നീതി വൈകിയാൽ അത് നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. അതിനാൽ സർക്കാരിനോടും പോലീസ് സേനയോടും ജുഡീഷ്യറിയോടും അഭ്യർത്ഥിക്കുന്നു. പോക്‌സോ കേസുകൾ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം, 6 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. ഇത് നിയമമാക്കണം. 

ഫാസ്റ്റ് ട്രാക്ക് കോടതികളുടെ എണ്ണം കൂട്ടണം. ജഡ്ജിമാരുടെ ഒഴിവ് നികത്തണം. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇരകളോടും കുടുംബങ്ങളോടുമുള്ള സമീപനത്തിൽ സെൻസിറ്റിവിറ്റി പരിശീലനം നിർബന്ധമാക്കണം. തെളിയിക്കപ്പെടുന്ന ഹീനകുറ്റങ്ങൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ, അപ്പീലുകളിൽ കാലതാമസം ഇല്ലാതെ ഉറപ്പാക്കണം. നിർഭയ ഫണ്ട് പൂർണ്ണമായി വിനിയോഗിച്ച് അതിജീവിതർക്ക് സംരക്ഷണം ഉറപ്പാക്കണം

ഒരു പത്ത് വയസ്സുകാരിയുടെ ജീവൻ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ മാത്രം നഷ്ടമല്ല. അത് നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ നഷ്ടമാണ്. ഇനിയും നിർഭയമാരും ആസിഫമാരും വാളയാറിലെ പെൺകുട്ടികളും ഉണ്ടാകാതിരിക്കാൻ നമ്മുടെ നിയമവ്യവസ്ഥ കൂടുതൽ കർക്കശമായി വേഗത്തിൽ നടപ്പിലാവണം. ചിരിക്കാനുള്ള സമയമല്ലിത്. ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സമയമാണ്. നീതി ഉറപ്പാക്കിയില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കുന്ന കാലം വിദൂരമല്ല.– ഡോ. ആഷ ഉല്ലാസ് വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Malayala Manorama Online News highlights content creator Dr. Asha Ullas's distress over police insensitivity during a press conference regarding the brutal abuse and murder of a ten-year-old girl in Coimbatore. She emphasizes the need for seriousness and responsibility, not laughter and indifference, when addressing such horrific crimes and calls for faster justice delivery.