അവയവ ദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകി ഡോ. സജ്‌ന ഇനി ഓർമ്മകളിൽ. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ആയുർവേദ പ്രൊഫസറായ സജ്‌നയുടെ (42) ഖബറടക്കം കഴിഞ്ഞ ദിവസം വാളിക്കോട് മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ നടന്നു.
ഇക്കഴിഞ്ഞ 15-ാം തീയതി ആയുർവേദ മെഡിക്കൽ കോളേജിലേക്ക് പോകവേ കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും സജ്‌നക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. സജ്‌നയുടെ വൃക്കകളും കരളുമടക്കമുള്ള അവയവങ്ങളാണ് 4 പേർക്ക് പുതുജീവൻ നൽകിയത്.
സജ്‌ന നേരത്തേതന്നെ തന്റെ മരണശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്ന ആഗ്രഹം ബന്ധുക്കളോട് പങ്കുവച്ചിരുന്നു. അപ്രതീക്ഷിതമായെത്തിയ സജ്‌നയുടെ മരണം കുടുംബത്തെ തളർത്തിയെങ്കിലും അവയവദാനത്തിനുള്ള സന്നദ്ധത ബന്ധുക്കൾ അധികൃതരെ അറിയിച്ചു. തുടർന്ന് ഭോപ്പാലിലെ ആശുപത്രിയിൽ വച്ച് തന്നെ 4 പേർക്കായി അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു.
ഭോപ്പാലിൽ ഔദ്യോഗിക ബഹുമതി നൽകിയശേഷമാണ് സജ്‌നയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നത്. നവീനാണ് സജ്‌നയുടെ ഭർത്താവ്. മക്കൾ: സന, ഇഷ.